ഇരിട്ടി: ഇരിട്ടിയില്‍ തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് സ്കൂള്‍ അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് രക്ഷിതാക്കളുടെ ഗുരുതര ആരോപണം.കുന്നോത്ത് സെന്റ് ജോസഫ് യു.പി സ്കൂള്‍ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് രക്ഷിതാക്കള്‍ പരാതിയുമായി രംഗത്തെത്തിയത്.
തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക 'ചത്തില്ലേ' എന്ന് ചോദിച്ചതായും വീണുകിടന്ന കുട്ടിയെ കാലുകൊണ്ട് ചവിട്ടിയതായും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ രക്ഷിതാക്കളും നാട്ടുകാരും സ്കൂളിലെത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. ആരോപണവിധേയയായ അധ്യാപികയെ സ്കൂളില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സ്കൂളില്‍ വെച്ച് ദുരനുഭവം ഉണ്ടായത്. രക്തത്തിലെ സോഡിയത്തിന്റെ അളവില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം കുട്ടി സ്ഥിരമായി മരുന്ന് കഴിച്ചുവരികയാണ്. ഈ ആരോഗ്യവിവരം സ്കൂള്‍ അധികൃതർക്ക് നേരത്തെ തന്നെ അറിയാവുന്നതാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കുട്ടി ക്ലാസ് മുറിയില്‍ തലകറങ്ങി വീണത്. വിവരം കണ്ട സഹപാഠികള്‍ ഉടൻ തന്നെ ഹെഡ്മാസ്റ്ററെ അറിയിക്കാനായി മുറിയിലെത്തിയെങ്കിലും അവിടെ ക്ലാസ് ടീച്ചറായ സിസ്റ്റർ ലിന്റോ മാത്രമാണ് ഉണ്ടായിരുന്നത്.
കുട്ടികള്‍ വിവരം അറിയിച്ചപ്പോള്‍, ശാരീരിക ബുദ്ധിമുട്ടുള്ള കുട്ടി എന്തുകൊണ്ട് നേരിട്ട് വന്ന് പറഞ്ഞില്ലെന്ന ചോദ്യമാണ് അധ്യാപിക ഉന്നയിച്ചതെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. തുടർന്ന് ക്ലാസിലെത്തിയ അധ്യാപിക നിലത്തു കിടക്കുകയായിരുന്ന കുട്ടിയെ ചവിട്ടുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ ചോദ്യം ചെയ്തപ്പോള്‍ ആദ്യം അധ്യാപിക ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും പിന്നീട് പ്രതിഷേധം കടുക്കുകയായിരുന്നു.
അതേസമയം, അധ്യാപിക കുട്ടിയെ ചവിട്ടുകയോ അധിക്ഷേപ പരാമർശം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ കുട്ടിയെ വേണ്ട രീതിയില്‍ പരിഗണിക്കാൻ കഴിഞ്ഞില്ലെന്ന കുറ്റസമ്മതം അധ്യാപിക നടത്തിയതായും അധികൃതർ സമ്മതിക്കുന്നു. ആരോപണവിധേയയായ അധ്യാപികയ്‌ക്കെതിരെ സ്കൂള്‍ അധികൃതർ ഉടൻ നടപടിയെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം

Post a Comment