കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി; കോളേജ് വിദ്യാർഥി നേതാവിനെതിരെ കേസ്


കണ്ണൂർ: കുളിമുറിയിൽ കുളിക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയെന്ന പെൺകുട്ടിയുടെ പരാതിയിൽ കോളേജ് വിദ്യാർഥി നേതാവിനെതിരെ പൊലീസ് കേസെടുത്തു. പൈസക്കരി ദേവമാതാ കോളേജിലെ യു.യു.സിയും എസ്എഫ്ഐ പ്രവർത്തകനുമായ നവനീതിനെതിരെയാണ് ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തത്.

ഓഗസ്റ്റ് 20ന് രാത്രി എട്ടോടെയാണ് സംഭവമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്. വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈൽ ഫോൺ കണ്ടതോടെയാണ് പെൺകുട്ടി ബഹളംവെച്ചത്.

തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി യുവാവിനെ തടഞ്ഞുവെച്ചതായും മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ചില ദൃശ്യങ്ങൾ കണ്ടെത്തിയതായും പരാതിയിൽ പറയുന്നു. പിന്നീട് ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും പൊലീസ് പരിശോധിച്ച ഫോണിൽ പരാതിക്കാരി ആരോപിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദീകരണം. ഇതേ തുടർന്നാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

മൊബൈൽ ഫോൺ വിശദമായ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ലഭിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ നിസ്സാര വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും ആരോപിച്ച് പെൺകുട്ടി ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post