കഠ്‌മണ്ഡു: നേപ്പാളില്‍ പ്രളയത്തിനിടെ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹത്തില്‍നിന്ന് സ്വർണക്കമ്മലുകള്‍ മോഷ്‌ടിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.മദൻ ഗുരുംഗ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൃതശരീരത്തില്‍നിന്ന് കമ്മലുകള്‍ അഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
41 സെക്കന്റെ ദൈർഘ്യമുള്ള വീഡിയോയില്‍ രണ്ടുപേർ മരത്തടികളുടെ സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിക്കുന്നതും തുടർന്ന് മുടിയില്‍ പിടിച്ചുനിർത്തിയശേഷം കമ്മലുകള്‍ അഴിച്ചെടുക്കുന്നതും കാണാം. സംഭവസ്ഥലത്തുണ്ടായിരുന്നവർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.വ്യാഴാഴ്‌ച ഭാരത്‌പൂരിലെ പൊഖറ ബസ് പാർക്ക് പരിസരത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്.
നാരായണി നദിയിലേക്ക് ഒഴുകിപ്പോയ പ്രളയബാധിതയുടെ മൃതദേഹത്തില്‍നിന്നാണ് ഇവർ കമ്മലുകള്‍ മോഷ്‌ടിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രളയബാധിതർ കടുത്ത ദുരിതത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഇരകളെ ലക്ഷ്യമിട്ടുള്ള കൊള്ളയോ മനുഷ്യത്വരഹിതമായ മറ്റെന്തെങ്കിലും പ്രവൃത്തികളോ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Post a Comment