കാസർകോട്: രണ്ട് മാസത്തിനകം നടക്കാനിരിക്കുന്ന വിവാഹത്തിനായി വീടൊരുങ്ങിയിരിക്കെയാണ് ആ ദാരുണ വാർത്ത കുടുംബത്തെ തേടിയെത്തിയത്.
യുക്രൈനിലെ ഒഡേസ തുറമുഖത്തിന് സമീപം റഷ്യ നടത്തിയ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികൻ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ അഖില്‍ ജോയൻ (26) ആണ്.
മൂന്ന് മാസം മുൻപാണ് ആലപ്പുഴ സ്വദേശിനിയായ യുവതിയുമായി അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ചടങ്ങുകള്‍ക്ക് ശേഷം ഒരു മാസം മുൻപ് തിരികെ ജോലിയില്‍ പ്രവേശിച്ച അഖില്‍, ഉടൻ തന്നെ മറ്റൊരു കമ്പനിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനിടയിലാണ് നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി 'എംവി ഗോള്‍ഡൻ ലിയോ' എന്ന ചരക്ക് കപ്പലിന് നേരെ റഷ്യയുടെ മിസൈലാക്രമണമുണ്ടാകുന്നത്.
കഴിഞ്ഞ ആറു വർഷമായി ഈ കപ്പലില്‍ നാവികനായി ജോലി ചെയ്തുവരികയായിരുന്ന അഖില്‍. ഉടൻ തന്നെ ജോലി മാറി മറ്റൊരു സ്ഥാപനത്തിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അഖില്‍. പതിനാറാം വയസ്സില്‍ പഠനം പൂർത്തിയാക്കി 19-ാം വയസ്സിലാണ് അഖില്‍ മർച്ചന്‍റ് നേവിയില്‍ ചേർന്നത്. ഇലക്‌ട്രിക്കല്‍ ഷോപ്പ് ജീവനക്കാരനായ ജോയന്‍റെയും ഇൻഷുറൻസ് ഏജന്‍റായ സാലിയുടെയും ഏക മകനാണ് അഖില്‍.രണ്ട് മാസത്തിനകം വിവാഹം നടക്കാനിരിക്കെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്ത വാർത്ത എത്തുന്നത്. നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു അഖില്‍.
Post a Comment