കോഴിക്കോട്: പന്തീരാങ്കാവില്‍ മൂന്ന് മാസം മുമ്പ് ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണം നീണ്ടത് ഡല്‍ഹിയിലേക്ക്.നേരത്തെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നഴ്സിങ് വിദ്യാർഥിനി ഉള്‍പ്പെടെ രണ്ടുപേർ കൂടി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. നിലമ്പൂർ ചപ്പാത്ത് ചോക്കാട് സ്വദേശി അജ്മല്‍ (32), തിരുവനന്തപുരം മലയിൻകീഴ് പൊട്ടയില്‍ ഏഴാക്കോട് സ്വദേശി സൂര്യ (23) എന്നിവരാണ് അറസ്റ്റിലായത്.
ലഹരി വിതരണ ശൃംഖലയുടെ ഇടനിലക്കാരായാണ് ഇരുവരും പ്രവർത്തിച്ചിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. ഡല്‍ഹിയില്‍ താമസിച്ചിരുന്ന ഇവർ, ലഹരിക്കടത്ത് സംഘം എത്തിക്കുന്ന ലഹരി ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാർക്ക് കൈമാറുകയായിരുന്നു. അജ്മല്‍ നേരത്തെയും ലഹരി കേസില്‍ പിടിയിലായിട്ടുണ്ട്. ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ഡല്‍ഹിയിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇവർ താമസിച്ചിരുന്ന മുറിയിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുറിയില്‍നിന്ന് ഇലക്‌ട്രോണിക് ത്രാസ്, മൊബൈല്‍ ഫോണുകള്‍, പാൻ കാർഡുകള്‍, ലഹരി പാക്കറ്റുകളിലാക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയും കണ്ടെത്തി. ഡല്‍ഹിയില്‍നിന്ന് പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.
Post a Comment