പകര്‍ച്ചവ്യാധികളില്‍ തളര്‍ന്നു കേരളം; മൂന്നു മാസത്തിനിടെ 100 മരണം, 55 മരണം എച്ച്1എൻ1 ബാധിച്ച്
കൊച്ചി: മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും ഇക്കുറി കേരളത്തെ അക്ഷരാർഥത്തില്‍ രോഗക്കിടക്കയിലാക്കി. മേയ് ഒന്നു മുതല്‍ ഓഗസ്റ്റ് 12 വരെ 31,745 പേരാണു സംസ്ഥാനത്തെ ആശുപത്രികളില്‍ വിവിധ മഴക്കാല, സാംക്രമിക രോഗങ്ങള്‍ക്കു ചികിത്സ തേടിയത്.എച്ച് വണ്‍ എൻ വണ്‍ ഉള്‍പ്പടെ വിവിധ പകർച്ചവ്യാധികള്‍ ബാധിച്ചു മൂന്നു മാസത്തിനിടെ ജീവൻ നഷ്ടമായത് 100 പേർക്കാണെന്നും ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ജില്ലയിലാണു പകർച്ചവ്യാധി ബാധിച്ച് കൂടുതല്‍ മരണമുണ്ടായത്; 19 പേർ. എച്ച് വണ്‍ എൻ വണാണ് ഇക്കുറി കൂടുതല്‍ (55 പേർ) ജീവനെടുത്തത്. തൃശൂർ ജില്ലയില്‍ 12 ഉം എറണാകുളത്തു 11ഉം പേർ എച്ച് വണ്‍ എൻ വണ്‍ ബാധിച്ചു മരിച്ചു. ആലപ്പുഴ, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും മൂന്നു മാസത്തിനിടെ എച്ച് വണ്‍ എൻ വണ്‍ മരണമുണ്ട്.
ഡെങ്കിപ്പനി ഇക്കാലയളവില്‍ 22 പേരുടെ ജീവനെടുത്തു. ഇതില്‍ 11 പേരും തിരുവനന്തപുരം ജില്ലയിലാണ്. ജപ്പാൻ ജ്വരവും ചിക്കുൻ ഗുനിയയും ബാധിച്ചു മരിച്ചവരുമുണ്ട്. 7,211 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിയെന്നു സംശയിക്കുന്ന സ്ഥിതിയില്‍ 20,849 പേർ ചികിത്സ തേടി. എച്ച് വണ്‍ എൻ വണ്‍ 3,110 പേരില്‍ സ്ഥിരീകരിച്ചു.
സർക്കാർ ധനസഹായം നല്‍കണം
പകർച്ചവ്യാധികള്‍ ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കു നിലവില്‍ സർക്കാരിന്റെ പ്രത്യേക ധനസഹായമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
Post a Comment