അക്കൗണ്ടില്‍ അറിയാത്ത പണം വന്നോ? പിൻവലിച്ചാല്‍ കുടുങ്ങും! സൈബര്‍ തട്ടിപ്പുകാരുടെ പുതിയ ചതിക്കുഴിയെ കുറിച്ച്‌ പോലീസ്


കൊച്ചി:  സൈബർ തട്ടിപ്പുകാർ ഉപയോഗിക്കുന്ന "മ്യൂള്‍ അക്കൗണ്ടുകളില്‍" ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്.തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റാനാണ് സൈബർ കുറ്റവാളികള്‍ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്. ഈ ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാൻ പൊലീസ് നല്‍കുന്ന നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍ വ്യക്തികളുടെ അറിവോടുകൂടിയോ അല്ലാതെയോ ഉപയോഗിക്കുന്ന വാടക ബാങ്ക് അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍. പലപ്പോഴും ഇത്തരത്തില്‍ വഞ്ചിക്കപ്പെടുന്നവര്‍ വിദ്യാര്‍ത്ഥികളും വരുമാനം കുറവുള്ള സാധാരണക്കാരുമായിരിക്കും തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച്‌ അറിവില്ലാത്തതും എളുപ്പത്തില്‍ കുറച്ചധികം പണം

 ലഭിക്കുമെന്ന വാഗ്ദാനത്തില്‍ വീണു പോകാന്‍ സാധ്യത ഉള്ളവരു മാണ് ഈ വിഭാഗത്തിലേറെയും. ഈ സാധ്യതയാണ് ചൂഷണം ചെയ്യുന്നത്.
ഇത്തരത്തിലുള്ള ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാന്‍ കേരള പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.നിങ്ങളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ മറ്റാരെയും അനുവദിക്കരുത്. ഒരു കാരണവശാലും മറ്റൊരാളുടെ ഉപയോഗത്തിനായി സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നല്‍കുകയോ മറ്റുള്ളവരുടെ പണം നിങ്ങളുടെ അക്കൗണ്ടില്‍ സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്
നിങ്ങളുടെ അക്കൗണ്ടിലൂടെ പണമിടപാടുകള്‍ നടത്തുന്നതിന് കമ്മീഷനോ കൂലിയോ ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാല്‍ അവരെ കുറിച്ചുള്ള വിവരം സ്ഥലത്തെ പോലീസ് സ്റ്റേഷനിലോ 1930 എന്ന ടോള്‍ഫ്രീ നമ്പറിലോ അറിയിക്കുക. സ്വന്തം അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ അപരിചിതരുമായി പങ്കുവെയ്ക്കരുത്. നിങ്ങളറിയാതെ അനധികൃതമായി നിങ്ങളുടെ അക്കൗണ്ടില്‍ പണം ലഭിച്ചാല്‍ ഉടന്‍തന്നെ നിങ്ങളുടെ ബാങ്കിനെയും പോലീസിനെയും വിവരം രേഖാമൂലം അറിയിക്കുക. ഇത്തരത്തില്‍ ലഭിക്കുന്ന പണം പിന്‍വലിക്കുകയോ മറ്റു അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യരുത്.
ബാങ്ക് അക്കൗണ്ടുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമകള്‍ക്കായിരിക്കും. അനധികൃതമായി സ്വന്തം അക്കൗണ്ടില്‍ പണം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും കുറ്റകരമാണ്.ബാങ്ക് അക്കൗണ്ടുകള്‍ ഒരാളുടെ സ്വകാര്യതയാണ് ദുരുപയോഗം ചെയ്യാതെ വിവേകത്തോടും സുരക്ഷിതമായും ഉപയോഗിക്കുക. ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്കോ www.cybercrime.gov.in എന്ന സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലേക്കോ ബന്ധപ്പെടുക.
വിദ്യാർത്ഥികള്‍, വരുമാനം കുറവുള്ള സാധാരണക്കാർ എന്നിവരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ച്‌ അറിവില്ലാത്തതും എളുപ്പത്തില്‍ വാഗ്ദാനങ്ങളില്‍ വീണുപോകാനുള്ള സാധ്യതയുള്ളതുമാണ് ഇവർ.

Post a Comment

Previous Post Next Post