'അച്ഛാ അവള്‍ ഫോണെടുക്കുന്നില്ല, എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഞാൻ ജീവിച്ചിരിക്കില്ല'; പ്രതിശ്രുത വധുവരന്മാരുടെ മരണത്തില്‍ വിങ്ങലോടെ ബന്ധുക്കള്‍


കാഞ്ഞങ്ങാട്:  'അവർ തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ല. എന്ത് സന്തോഷത്തോടെയാണ് അവള്‍ സംസാരിച്ചത്.പിന്നെന്ത് സംഭവിച്ചുവെന്ന് അറിയുന്നില്ല'-കഴിഞ്ഞദിവസം ഹുൻസൂരില്‍ ആത്മഹത്യചെയ്ത കാഞ്ഞങ്ങാട് പൂച്ചക്കാട്ടെ അനുശ്രീയുടെ അച്ഛൻ ചന്ദ്രന് വാക്കുകള്‍ മുഴുമിക്കാനാകുന്നില്ല. 'വിവാഹനിശ്ചയം കഴിഞ്ഞത് മുതല്‍ അമല്‍ വീട്ടിലേക്ക് വിളിക്കും. ഞങ്ങളെല്ലാവരോടും സംസാരിക്കും. സ്നേഹപൂർവമായ പെരുമാറ്റമായിരുന്നു അവന്റേത്. രണ്ടുപേർക്കുമിടയില്‍ സൗന്ദര്യപ്പിണക്കമുണ്ടായെന്നുപോലും കരുതാനാകില്ല' -അദ്ദേഹം പറഞ്ഞു.
ഈ വർഷം ഡിസംബർ 26-ന് വിവാഹം നടക്കേണ്ടിയിരുന്ന പ്രതിശ്രുത വധൂവരന്മാർ ഇരിട്ടി വിളമന അമ്പലത്തട്ടിലെ വി.അമലും പൂച്ചക്കാട് കിഴക്കേക്കര കാട്ടാമ്പള്ളിയിലെ പി.അനുശ്രീയുമാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരായ ഇവരില്‍, അനുശ്രീ കർണാടക ഹുൻസൂരിലെ താമസസ്ഥലത്തും അമല്‍ എറണാകുളത്തെ ലോഡ്ജിലുമായിരുന്നു ജീവനൊടുക്കിയത്.
എല്ലാദിവസവും രാവിലെയും രാത്രിയും അനുശ്രീ വീട്ടിലേക്ക് വിളിക്കാറുണ്ട്. പതിവുപോലെ ചൊവ്വാഴ്ച രാത്രിയിലും വിളിച്ചിരുന്നു. സമയം പത്തരയെങ്കിലുമായിട്ടുണ്ടാകുമെന്ന് വീട്ടുകാർ പറയുന്നു. പിറ്റേന്ന് ബുധനാഴ്ച രാവിലെ ചന്ദ്രനെ വിളിച്ച്‌ അനുശ്രീ ഫോണെടുക്കുന്നില്ലന്ന് അറിയിച്ചത് അമലായിരുന്നു. തുടർന്ന് അനുശ്രീയുടെ വീട്ടുകാർ ഹുൻസൂരിലെ അനുശ്രീ താമസിക്കുന്ന അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. അവള്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഞാൻ ജീവിച്ചിരിക്കില്ലെന്ന് അമല്‍ പറഞ്ഞിരുന്നതായി ചന്ദ്രൻ പറയുന്നു.

Post a Comment

Previous Post Next Post