മെഡിപ്പള്ളി: ഹൈദരാബാദിന് സമീപമുള്ള മെഡിപ്പള്ളിയില്‍ 25 വയസ്സുള്ള മുൻ ഐടി ജീവനക്കാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തേജസ്വിനി എന്ന യുവതിയാണ് ദാരുണമായി മരിച്ചത്. മാനസിക സമ്മർദ്ദവും ഫോബിയയും മൂലമാണ് യുവതി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച പുലർച്ചെ 2:30-ഓടെയാണ് സംഭവം. അമ്മ കിടന്നുറങ്ങുകയായിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം പുറത്തിറങ്ങിയ യുവതി, വസ്ത്രം ധരിക്കാതെ തെരുവിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടർന്ന് സമീപത്തെ ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച ശേഷം, അമ്മവാരു ദേവിയുടെ വിഗ്രഹമെടുത്ത് തൊട്ടടുത്തുള്ള കുളത്തിലേക്ക് എടുത്തുചാടുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ തേജസ്വിനിയുടെ മൃതദേഹം ലഭിച്ചു. എന്നാല്‍ വിഗ്രഹം കണ്ടെടുക്കാനായില്ല.
രാവിലെ മകള്‍ മുറിയില്‍ ഇല്ലാത്തതും തന്റെ മുറി പുറത്തുനിന്ന്പൂട്ടിയിട്ടിരുന്നതും ശ്രദ്ധയില്‍പ്പെട്ട അമ്മ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് നാട്ടുകാർ വാതില്‍ തുറന്നത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. യുവതിക്ക് നേരത്തെ തന്നെ കടുത്ത വിഷാദരോഗവും പേടിസ്വപ്നങ്ങളും ഉണ്ടായിരുന്നുവെന്ന് അമ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആയിരുന്ന തേജസ്വിനി ആറ് മാസം മുമ്പായിരുന്നു ബെംഗളൂരുവിലെ ജോലി രാജിവച്ചത്. കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ഇപ്പോള്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് താമസം മാറിയത്.
("ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക." ദിശ ഹെല്‍പ്പ്ലൈൻ നമ്പർ- 1056 അല്ലെങ്കില്‍ 0471-2552056 വിളിക്കുക.)
Post a Comment