റിയാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന് നേരെ ഡ്രോണ്‍ ആക്രമണം. ഇറാഖിന്റെ അതിർത്തിക്കുള്ളില്‍ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകള്‍ പൈപ്പ് ലൈനില്‍ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സംഭവത്തില്‍ പൈപ്പ് ലൈനിന് കേടുപാടുകള്‍ സംഭവിക്കുകയും ചിലർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൈപ്പ് ലൈനിന്റെ പ്രവർത്തനം താല്‍ക്കാലികമായി നിർത്തിവച്ചു. ഇറാന്‍ പിന്തുണയുള്ള സായുധസേന ഇറാഖില്‍ നിന്ന് ആക്രമിച്ചെന്നാണ് റിപ്പോര്‍ട്ട്. പൈപ്പ് ലൈന്‍ അടച്ചിട്ടത് ആഗോള എണ്ണവിതരണത്തെ ബാധിച്ചേക്കും. ആക്രമണത്തെ അപലപിച്ച ഇറാഖ് ഇറാനുമായുള്ള ഷലാംചെ അതിര്‍ത്തി അടച്ചു.
യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ പേർഷ്യൻ ഗള്‍ഫില്‍ നിന്നുള്ള എണ്ണ കയറ്റുമതി ഒഴിവാക്കാൻ സൗദി ആശ്രയിച്ചിരുന്നത് ഈ പൈപ്പ്‌ലൈനെയാണ്. പ്രതിദിനം ഏഴ് ദശലക്ഷം ബാരല്‍ ശേഷിയുള്ള ഈ പൈപ്പ്‌ലൈൻ സൗദി അറേബ്യയ്ക്ക് കുറുകെ ചെങ്കടലിലെ കയറ്റുമതി ടെർമിനലുകളിലേക്കാണ് എത്തുന്നത്.
പൈപ്പ്‌ലൈൻ സുരക്ഷിതമാക്കാനും നാശനഷ്‌ടങ്ങള്‍ വിലയിരുത്താനും അടിയന്തര സേനയെ നിയോഗിച്ചതായി സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. അതേസമയം, തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ നിന്ന് ആക്രമണങ്ങള്‍ തടയാൻ ഇറാഖ് സർക്കാരിന് സമയം നല്‍കുന്നതിന്റെ ഭാഗമായി സൗദി തല്‍ക്കാലം തിരിച്ചടികളില്‍ നിന്ന് വിട്ടുനില്‍ക്കാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Post a Comment