തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഏപ്രിലിലെ നിലയിലേക്ക് ഉയർന്നതോടെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു.മഴ ലഭിക്കാതെ വൈദ്യുതി ആവശ്യകത കുറയാത്ത സാഹചര്യമാണെങ്കില്‍ നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ നിയന്ത്രണം ഒഴിവാക്കാൻ ബോർഡിന്റെ മുന്നില്‍ തത്കാലം മറ്റ് മാർഗങ്ങളില്ല. 25 മിനിറ്റ് വീതം രണ്ട് സമയങ്ങളിലായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദേശം.
വൈദ്യുതി ആവശ്യകത ഇനിയും കുറയാതെ തുടർന്നാല്‍ മൂന്നാമതൊരു തവണകൂടി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. അങ്ങനെ വന്നാല്‍ ആകെ വൈദ്യുതി നിയന്ത്രണം ഒന്നേകാല്‍ മണിക്കൂർ വരെ നീളും. മധ്യപ്രദേശില്‍നിന്ന് പിന്നീട് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ 200 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാൻ അടുത്തിടെ കരാറുണ്ടാക്കിയിരുന്നെങ്കിലും, അവിടെ അധിക വൈദ്യുതി ഉണ്ടായാല്‍ മാത്രമേ കേരളത്തിന് നല്‍കേണ്ടതുള്ളൂ എന്നതാണ് കരാറിലെ വ്യവസ്ഥ.
കഴിഞ്ഞ രണ്ട് ദിവസവും മധ്യപ്രദേശില്‍നിന്നുള്ള വൈദ്യുതി ലഭിക്കാതിരുന്നത് സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൂടുതല്‍ രൂക്ഷമാക്കി. അതേസമയം, സെപ്റ്റംബറില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറുകള്‍ക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നല്‍കിയിട്ടില്ല. പുലർച്ചെ 100 മെഗാവാട്ടും പകല്‍ മുഴുവൻ 25 മെഗാവാട്ടും കൂടിയ വിലയ്ക്ക് നല്‍കാൻ കമ്പനികള്‍ തയ്യാറായിരുന്നെങ്കിലും രാത്രിയിലെ വൈദ്യുതി പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരമാകില്ലെന്ന് കമ്മിഷൻ വിലയിരുത്തി.
ഇതിനിടെയാണ് ശനിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സെപ്റ്റംബറിലെ സർവകാല റെക്കോഡിലെത്തിയത്. **9.63 കോടി യൂണിറ്റാണ്** അന്നത്തെ മൊത്തം വൈദ്യുതി ഉപഭോഗം. ഉപഭോഗം ഉയർന്നുതന്നെ തുടരുകയും മഴ ലഭിക്കാതിരിക്കുകയും ചെയ്താല്‍ വരും ദിവസങ്ങളില്‍ വൈദ്യുതി നിയന്ത്രണം കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതയാണുള്ളത്.

Post a Comment