മുരിങ്ങക്കായ തൊട്ടാല്‍ പൊള്ളും; കിലോയ്ക്ക് 600 രൂപ വില


തൃശ്ശൂര്‍: സാമ്ബാറില്‍ മുങ്ങിത്തപ്പിയാലും ഒരു കഷണം മുരിങ്ങക്കായ കിട്ടില്ല. രുചിയല്‍പ്പം കുറഞ്ഞാലും തത്കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും.സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ആഴ്ചകള്‍ക്കു മുന്‍പേ കിലോയ്ക്ക് 130-150 രൂപയുണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി. മാര്‍ക്കറ്റുകളില്‍വരെ കിട്ടാനുമില്ല.
വലിയ കടകളില്‍പോലും ഏതാനും കിലോ മാത്രമാണുള്ളത്. ഇത്ര വലിയ വില നല്‍കി ആരും വാങ്ങില്ലെന്നതിനാല്‍ സാധനം എടുക്കുന്നില്ലെന്ന് ചില്ലറ വില്‍പ്പനക്കാര്‍ പറയുന്നു.
കാഞ്ഞിരപ്പള്ളിയില്‍ ഒരുമാസത്തിനിടെ മുരിങ്ങക്കാ വില പത്തിരിട്ടിയിലധികം വര്‍ധിച്ചു. കഴിഞ്ഞ മാസം 30 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്കായ്ക്ക് ഇവിടെ 380 രൂപയായി. നാടന്‍ മുരിങ്ങക്കായ്ക്ക് 420 രൂപ വരെ നല്‍കണം. വിളവെടുപ്പ് കാലം കഴിഞ്ഞതാണ് വില ഉയരാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്.
മണ്ഡലകാലത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുരിങ്ങക്കായയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണ്. അതിനാല്‍ വില ഉയരുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം 500 രൂപവരെ വില ഉയര്‍ന്നിരുന്നു. ഇത്തവണ പക്ഷേ, കാലാവസ്ഥ പ്രതികൂലമായതോടെ ഉത്പാദനവും കുറഞ്ഞു.
കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് തമിഴ്നാട്ടില്‍നിന്നാണ് പ്രധാനമായും മുരിങ്ങക്കായ എത്തുന്നത്. വരണ്ട കാലാവസ്ഥയില്‍ പൂക്കുകയും കായ് പിടിക്കുകയും ചെയ്യുന്ന വിളയാണിത്. തമിഴ്നാട്ടില്‍ ഇടയ്ക്കിടെയുള്ള മഴ ഉത്പാദനത്തെ ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു.

Post a Comment

Previous Post Next Post