മേഘാലയയില്‍ ഹണിമൂണിനിടെ ദമ്ബതിമാരെ കാണാതായിട്ട് അഞ്ചുദിവസം; സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍,വ്യാപക തിരച്ചില്‍


ഷില്ലോങ്/ഇന്ദോർ: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്ബതിമാരെ കാണാതായിട്ട് അഞ്ചുദിവസം. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍വെച്ച്‌ ദുരൂഹസാഹചര്യത്തില്‍ കാണാതായത്.ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.
മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്ബതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത സ്കൂട്ടർ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ദമ്ബതിമാരെക്കുറിച്ച്‌ ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല.
ഇന്ദോറില്‍ ട്രാൻസ്പോർട്ട് കമ്ബനി നടത്തുന്ന രാജാ രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദർശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടർന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു.
മേയ് 23-നാണ് രാജാ രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചതെന്ന് അമ്മ റീന രഘുവംശി മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകൻ പറഞ്ഞത്. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച്‌ ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈല്‍ നെറ്റ് വർക്കിന്റെ തകരാർ കാരണമാകും ഫോണില്‍ ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍, രണ്ടുദിവസമായിട്ടും ഫോണ്‍ സ്വിച്ച്‌ ഓഫാണെന്ന് കണ്ടതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Post a Comment

Previous Post Next Post