ഇനി ടിസി ഇല്ലെങ്കിലും സ്‌കൂള്‍ മാറാം; പുതിയ ഉത്തരവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പുതിയ നീക്കവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് പൊതുവിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കാനാണ് നടപടി. അതിൻ്റെ ഭാഗമായി രണ്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ഇല്ലാതെ സ്‌കൂളുകളില്‍ ചേർക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികള്‍ സ്‌കൂള്‍ മാറി പോകുന്നത് ഒഴിവാക്കാനായി ടിസി നല്‍കാത്ത ചില അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് തിരിച്ചടിയാണ് പുതിയ ഉത്തരവ്.
രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികള്‍ക്ക്, വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനമാക്കി പ്രവേശനം നല്‍കാം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഒൻപത്, പത്ത് ക്ലാസുകളില്‍ വയസ്സിൻ്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തില്‍ കുട്ടികളെ സ്‌കൂളുകളില്‍ ചേർക്കാം.
പ്രവേശന പരീക്ഷയ്ക്കായി വകുപ്പ് തയ്യാറാക്കുന്ന ചോദ്യക്കടലാസ് ഉപയോഗിച്ച്‌ വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തില്‍ പരീക്ഷ നടത്തണമെന്നാണ് ഉത്തരവ്. കഴിഞ്ഞ അധ്യയനവർഷം അണ്‍ എയ്‌ഡഡ് മേഖലയില്‍ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ഉണ്ടായിരുന്നത് 3,55,967 വിദ്യാർഥികളാണ്. അതില്‍ നല്ലൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിലേക്ക് എത്തിക്കാനാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.പൊതുവിദ്യാലയങ്ങളില്‍ 2022-23 അധ്യയനവർഷത്തെക്കാള്‍ 2023-24 അധ്യയനവർഷത്തില്‍ 86,752 വിദ്യാർഥികളുടെ കുറവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, 2024-24 അധ്യയനവർഷം എത്തിയതോടെ ഒരുലക്ഷം പേരുടെ കുറവായി. ഇക്കൊല്ലവും ഈ വിടവ് കൂടുമെന്ന് കണക്കിലെടുത്താണ് കുട്ടികളെ എത്തിച്ച്‌ പൊതുവിദ്യാലയങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്.

Post a Comment

Previous Post Next Post