ബെല്ലാരി സര്‍ക്കാരാശുപത്രിയില്‍ അമ്മമാരുടെ കൂട്ടമരണം; മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാര്‍ മരിച്ചു, ഏഴ് പേര്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍



കർണാടക ബെല്ലാരിയില്‍ സർക്കാരാശുപത്രിയില്‍ അമ്മമാരുടെ കൂട്ടമരണം. പ്രസവവാർഡില്‍ മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാർ മരിച്ചു.

നവംബർ 9 മുതല്‍ 11 വരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരാണ് മരിച്ചത്. ഈ മൂന്ന് ദിവസത്തില്‍ 34 സ്ത്രീകള്‍ പ്രസവിച്ചതില്‍ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി. കിഡ്‌നിയിലടക്കം ഗുരുതര മുറിവുകളുണ്ട്. ഇവരില്‍ അഞ്ച് പേരാണ് മരിച്ചത്. മറ്റ് രണ്ട് പേർ അത്യാസന്ന നിലയിലാണ്. 


റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നല്‍കിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് വിവരം. സംസ്ഥാനത്തെ മരുന്ന് സംഭരണകേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്സ് ലാക്റ്റേറ്റ് എന്നത്. രക്തസമ്മർദ്ദം കുറവുള്ള ആളുകള്‍ക്ക് കൊടുക്കുന്ന സാധാരണ ഇഞ്ചക്ഷനാണ്. ഇലക്‌ട്രോലൈറ്റ് കൗണ്ട് നിലനിർത്താനാണിത്. അപകട സാധ്യതയുള്ള ഒന്നല്ല ഈ മരുന്ന്. 


എന്നാല്‍ ബെല്ലാരിയില്‍ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ച്‌ നിർമിച്ചവയാണെന്നും ഇതിനാലാണ് ദുരന്തമുണ്ടായത് എന്നുമാണ് നിഗമനം. മരിച്ച അമ്മമാരൊന്നും അതീവ അപകട സാധ്യതയുള്ള ഗ‍ർഭിണികളുടെ വിഭാഗത്തിലായിരുന്നില്ല. ഇവർക്കെല്ലാം സിസേറിയനായിരുന്നു നിർദേശിച്ചിരുന്നത്. ബംഗാള്‍ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാർമസ്യൂട്ടിക്കല്‍സാണ് മരുന്ന് ഉല്‍പ്പാദിപ്പിച്ച്‌ നല്‍കിയത്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു.

Post a Comment

Previous Post Next Post