ഡല്‍ഹി | രാജ്യത്ത് രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള ബിസിനസ് യു പി ഐ (UPI) ഇടപാടുകള്‍ക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (Merchant Discount Rate) അഥവാ എം ഡി ആർ (MDR) ചാർജ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നടപടികള്‍ തുടങ്ങിയിരിക്കുകയാണ്.പാർലമെന്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച നികുതി നിയമ ഭേദഗതി ബില്ലിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. പേയ്മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്‌ട് 2007-ലെ സെക്ഷൻ 10 എ അനുസരിച്ചുള്ള സീറോ എം ഡി ആർ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് നീക്കം. പേയ്മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ഭേദഗതി ബില്‍ വഴി ഇനി ഏതൊക്കെ ഡിജിറ്റല്‍ പേയ്മെന്റ് രീതികളെയാണ് ബാങ്ക് ഫീസില്‍ നിന്ന് ഒഴിവാക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാറിന് ലഭിക്കും.
യുപിഐ സംവിധാനം സൗജന്യമായി നല്‍കുന്നത് മൂലം ബാങ്കുകള്‍ക്കും ഫിൻടെക് കമ്പനികള്‍ക്കും സാങ്കേതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ജൂലൈ മാസത്തില്‍ മാത്രം 29.9 ലക്ഷം കോടി രൂപയുടെ 2,370 കോടി യുപിഐ ഇടപാടുകളാണ് എൻപിസിഐ വഴി നടന്നത്. ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരിയിലാണ് യുപിഐ ഇടപാടുകള്‍ക്കുള്ള മെർച്ചന്റ് ചാർജ് കേന്ദ്ര സർക്കാർ പൂർണ്ണമായി ഒഴിവാക്കിയത്. എന്നാല്‍ പുതിയ നിയമ ഭേദഗതിയിലൂടെ ഭാഗികമായി ചാർജ് തിരികെ കൊണ്ടുവരാനുള്ള നിയമപരമായ വാതില്‍ തുറക്കുകയാണ് ചെയ്യുന്നത്.
Post a Comment