ആലക്കോട്: കരുവഞ്ചാലിലെ വൈദിക മന്ദിരത്തിൽ (പ്രീസ്റ്റ് ഹോം) അതിക്രമിച്ചുകയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കർണാടക സ്വദേശി പോലീസിന്റെ പിടിയിലായി. മൈസൂർ സ്വദേശിയായ സന്തോഷ് ആണ് ആലക്കോട് പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ പത്തരയോടെ ആലക്കോട് ടൗണിൽ വെച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു മോഷണം നടന്നത്. പ്രീസ്റ്റ് ഹോമിലെ ഒരു മുറിയിൽ കടന്നുകൂടിയ പ്രതി, അവിടെയുണ്ടായിരുന്ന വൈദികന്റെ വിലപിടിപ്പുള്ള ഫോൺ മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്. കുടുംബത്തോടൊപ്പം നാടോടിയെന്ന വ്യാജേന ആലക്കോടും സമീപപ്രദേശങ്ങളിലും ഇയാൾ കുറച്ചുദിവസങ്ങളായി ചുറ്റിത്തിരിയുകയായിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പ്രതിയിൽ നിന്നും കണ്ടെടുത്ത മൊബൈൽ ഫോൺ പോലീസ് സംഘം നേരിട്ട് പ്രീസ്റ്റ് ഹോമിലെത്തി ഡയറക്ടർ ഫാ. തോമസ് ആമക്കാട്ടിന് തിരികെ കൈമാറി. പ്രൊബേഷൻ എസ്.ഐ പ്രവീൺ, എ.എസ്.ഐ മുനീർ, സി.പി.ഒ വിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് ഇയാളെ കൂടുതൽ നിരീക്ഷിച്ച് വരികയാണ്.

Post a Comment