സ്വന്തം കുഞ്ഞിനെ തന്നെ...! കാറില്‍ ഐസ്‌ക്രീം വീണതിന് ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; അമ്മയും സുഹൃത്തും ഒടുവില്‍ പിടിയില്‍


ബംഗളൂരു:  കാറിനുള്ളില്‍ ഐസ്‌ക്രീം വീഴ്ത്തിയെന്നാരോപിച്ച്‌ ആറുവയസ്സുകാരിയായ മകളെ അമ്മയും സുഹൃത്തും ചേർന്ന് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി.ബെംഗളൂരുവിലെ സിഗേഹള്ളി പ്രദേശത്താണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. കഴിഞ്ഞ മാർച്ച്‌ 25-നായിരുന്നു കുട്ടി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ കുട്ടിയുടെ അമ്മ പി. പ്രിയങ്ക, ഇവരുടെ സുഹൃത്തും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ മോഹൻ ജെ. മഹാനിംഗപ്പ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച്‌ 24-ന് രാത്രി ഇവർ കാറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. കാറില്‍ വെച്ച്‌ ഐസ്ക്രീം കഴിക്കുന്നതിനിടെ താഴെ വീണുവെന്ന് ആരോപിച്ച്‌ കുട്ടിയുടെ വയറ്റില്‍ കൈമുട്ട് കൊണ്ട് മോഹൻ ശക്തമായി ഇടിച്ചു. വേദനകൊണ്ട് കുട്ടി ഉച്ചത്തില്‍ കരയാൻ തുടങ്ങിയതോടെ മൂക്കും വായും പൊത്തിപ്പിടിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഒടുവില്‍ കുട്ടി മരിച്ചത് പുറംലോകം അറിയാതിരിക്കാനായി ഇരുവരും 12 മണിക്കൂറോളം ബംഗളൂരു നഗരം ചുറ്റി.
കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പാളി. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെയും ഫോറൻസിക് പരിശോധനയിലെയും കണ്ടെത്തലുകള്‍ പൊലീസിന് സംശയമുണ്ടാക്കി. തുടർന്നുള്ള അന്വേഷണത്തിലാണ് അമ്മയുടെയും സുഹൃത്തിന്റെയും ക്രൂരത പുറംലോകം അറിഞ്ഞത്. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് പ്രിയങ്ക തന്റെ ആദ്യ ഭർത്താവ് പ്രവീണ്‍ ബസപ്പയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. കോളേജ് സുഹൃത്തായ, രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ മോഹനുമായി പ്രിയങ്ക ബംഗളൂരുവിലെ ആഡംബര വില്ലയില്‍ ഒന്നിച്ചായിരുന്നു താമസം. പ്രിയങ്കയുടെ മൂത്ത മകള്‍ പിതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ പിതാവ് പ്രവീണ്‍ ആണ് പരാതി നല്‍കിയത്. കുട്ടി മുൻപും ഇവരില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം.

Post a Comment

Previous Post Next Post