ഇന്ത്യൻ ഫുട്ബോള്‍ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും വിരാമം. 2026-ലെ ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കി.
ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ 'യുണൈറ്റഡ്8 സ്പോർട്സ്' ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ5 ആപ്പിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും ലഭ്യമായിരിക്കും.
2034 വരെയുള്ള ഫിഫ മത്സരങ്ങള്‍ സീ ഗ്രൂപ്പില്‍
2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്‍റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ലോകകപ്പ് സംപ്രേഷണം ഉണ്ടാകില്ലേ എന്ന ആരാധകരുടെ വലിയ ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളുടെ സമയം ഇന്ത്യയിലെ സമയക്രമവുമായി ഒത്തുപോകാത്തതായിരുന്നു പ്രധാന വെല്ലുവിളി. അർധരാത്രിയിലും പുലർച്ചെയുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ പരസ്യവരുമാനം കുറവായിരിക്കുമെന്ന വിലയിരുത്തലില്‍ ജിയോഹോട്ട്സ്റ്റാർ, സോണി സ്പോർട്സ് തുടങ്ങിയ വൻകിട കമ്പനികള്‍ സംപ്രേഷണാവകാശം വാങ്ങുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
Post a Comment