റേഷൻ കടകളില്‍ പോകുന്നവര്‍ അറിയാൻ.....! റേഷൻ കടകളില്‍ ഇനി ഇരട്ട വിതരണമില്ല; നീല കാര്‍ഡുകാരുടെ അധിക അരിയും റദ്ദാക്കി


തിരുവനന്തപുരം :  സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും താളംതെറ്റിയതിനെ തുടർന്ന് രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങള്‍ ഒന്നിച്ച്‌ നല്‍കാനുള്ള പദ്ധതി ഭക്ഷ്യവകുപ്പ് ഉപേക്ഷിച്ചു.
ഏപ്രില്‍, മെയ് മാസങ്ങളിലെ റേഷൻ ഒന്നിച്ച്‌ വിതരണം ചെയ്യാൻ ആദ്യം ഏപ്രിലില്‍ സൗകര്യമൊരുക്കുകയും പിന്നീട് മെയ് മാസത്തിലേക്ക് നീട്ടുകയും ചെയ്തിരുന്നു. എന്നാല്‍ സപ്ലൈകോ ഗോഡൗണുകളില്‍ നിന്ന് റേഷൻ കടകളിലേക്ക് കൃത്യസമയത്ത് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതില്‍ ഉണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് ഇപ്പോള്‍ ഈ ജനപ്രിയ പദ്ധതി സർക്കാർ പിൻവലിച്ചത്.
മേയിലെ റേഷൻ 87 ശതമാനം കാർഡ്‌ ഉടമകളാണ്‌ വാങ്ങിയത്‌. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തില്‍ മൂന്നുമാസംവരെ ഭക്ഷ്യധാന്യം നല്‍കാൻ കേന്ദ്രസർക്കാർ അനുമതി നല്‍കിയിരുന്നു.

അതിനിടെ നീല കാർഡുകാർക്കുള്ള അധിക അരിയും റദ്ദാക്കി. ഏപ്രിലില്‍ 10.90 രൂപ നിരക്കില്‍ രണ്ടുകിലോ അരിയും മേയില്‍ മൂന്നുകിലോ അരിയും അധികമായി നല്‍കിയിരുന്നു. അതാണ്‌ സംസ്ഥാന സർക്കാർ വിലക്കിയത്‌. എല്‍ഡിഎഫ്‌ സർക്കാർ സപ്ലൈകോ വഴി 25 രൂപ നിരക്കില്‍ 20 കിലോ നല്‍കി വന്ന ജനപ്രിയ അരിക്കും യുഡിഎഫ്‌ വില കൂട്ടിയിരുന്നു. കിലോയ്‌ക്ക്‌ രണ്ടുരൂപയാണ്‌ വർധിപ്പിച്ചത്‌. ജൂണിലെ റേഷൻ വിതരണം ചൊവ്വാഴ്‌ച ആരംഭിക്കും.

Post a Comment

Previous Post Next Post