പാലക്കാട്: പനയമ്ബാടത്ത് ലോറി പാഞ്ഞുകയറി 4 വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു.
മനപൂർവ്വമുള്ള നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസ്. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്ബാടത്ത് പ്രശ്നപരിഹാരത്തിനായി കളക്ടറുടെ നേതൃത്വത്തില്‍ യോഗം തുടങ്ങി.
മന്ത്രി കെ കൃഷ്ണൻകുട്ടി, കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി എന്നിവർക്കൊപ്പം പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആർ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ ആദ്യം ഉദ്യോഗസ്ഥതല യോഗമാണ് നടക്കുക. ശേഷമായിരിക്കും മറ്റു യോഗം നടക്കുന്നത്. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേട്ടുകൊണ്ടായിരിക്കും പ്രശ്ന പരിഹാരത്തിനുള്ള ശ്രമം കൊണ്ടുവരുന്നത്.
അതേസമയം, മരിച്ച 4 പെണ്‍കുട്ടികളുടേയും ഖബറടക്കം തുമ്ബനാട് ജുമാമസ്ജിദില്‍ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെണ്‍കുട്ടികളെ ഖബറടക്കിയത്. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും ഏറെ പ്രയാസപ്പെട്ടു.
പൊതുദർശനത്തിന് വെച്ച ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാടി സാദിഖലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്വം നല്‍കി. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണൻ കുട്ടി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു.
അതേസമയം, അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുകയാണ്. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിൻ്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്. ലോറി ഇടിച്ചു കയറി 4 വിദ്യാർത്ഥിനികളാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്ബ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.
സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഇന്നലെ പ്രതിഷേധിച്ചിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. പാലക്കാട് കരിമ്ബാ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പനയമ്ബാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ 2022 ല്‍ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ല്‍ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.
പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം- ഫാരിസ ദമ്ബതികളുടെ മകള്‍ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്ബതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്ബതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീൻ-സജ്ന ദമ്ബതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികള്‍.
Post a Comment