തിരുവനന്തപുരം: അയിരൂർ പാളയംകുന്നില്‍ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തുകുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ്.
അതെ സമയം പ്രായപൂർത്തിയാകാത്ത വണ്ടി ഓടിച്ചതിന് 25 വയസിന് ശേഷം മാത്രമേ കുട്ടിക്ക് ഡ്രൈവിങ് ലൈസൻസ് നല്‍കുയെന്നും അധികൃതർ പറഞ്ഞു. വർക്കല സബ് ആർടി ഓഫീസ് ഉദ്യോഗസ്ഥരാണ് ശിക്ഷാ നടപടികള്‍ വ്യക്തമാക്കിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് പാളയംകുന്ന് ജങ്ഷന് സമീപം പൊലീസിന്‍റെ വാഹന പരിശോധനയ്ക്കിടെയാണ് പതിനാറുകാരൻ സ്കൂട്ടർ ഓടിച്ചുകൊണ്ട് പാരിപ്പള്ളി ഭാഗത്തേയ്ക്ക് പോകുന്നത് കണ്ടത്. തുടർന്ന് വാഹനം തടഞ്ഞു നിർത്തി വിവരങ്ങള്‍ ചോദിച്ചറിയുകയായിരിന്നു. അമ്മയുടെ അറിവോടും സമ്മതത്തോടുമാണ് വാഹനം ഓടിച്ചതെന്ന് വിദ്യാർഥി പറഞ്ഞു. ഇതേ തുടർന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ഇരുചക്ര വാഹനം നല്‍കിയതിന് അമ്മക്കെതിരെ കേസ് എടുക്കാൻ പോലീസ് തീരുമാനിച്ചത്.
മോട്ടോർ വെഹിക്കിള്‍ ആക്‌ട് 199എ, ബിഎൻഎസ് 125, കെപി ആക്‌ട് 118ഇ എന്നിവ പ്രകാരമാണ് അമ്മയ്‌ക്കെതിരെ കേസ്. മോട്ടോർ വെഹിക്കിള്‍ ആക്‌ട് 199എ പ്രകാരം പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാല്‍ 25000 രൂപ പിഴയോ, മൂന്ന് വർഷം തടവു ശിക്ഷയോ അല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത് കൂടാതെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ 12 മാസത്തേയ്ക്ക് റദ്ദ് ചെയ്യാനും നിയമത്തിലൂടെ സാധിക്കും.

Post a Comment