തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്ന വേനലില്‍ വൻകൊയ്ത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. രാത്രികാല വൈദ്യുതിക്ക് 25 % അധികനിരക്ക് കൊടുക്കേണ്ടിവരും.
കിടന്നുറങ്ങാൻ എ.സിയും ഫാനും കൂളറും ഓണ്‍ ചെയ്ത് വയ്ക്കുന്നവർ സൂക്ഷിക്കേണ്ടിവരും. ഇല്ലെങ്കില്‍,പോക്കറ്റ് കാലിയാകും.
നിലവില്‍ 500 യൂണിറ്റില്‍ കൂടുതല്‍ പ്രതിമാസം ഉപയോഗിച്ചാലാണ് ടൈം ഓഫ് ഡേ ബില്ലിംഗ് (ടി.ഒ.ഡി) സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.കഴിഞ്ഞ താരിഫ് പരിഷ്ക്കരണത്തില്‍ 250 യൂണിറ്റ് ഉപയോഗിക്കുന്നവരെയും ഈ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ 90 ലക്ഷം ഗാർഹിക ഉപഭോക്താക്കളില്‍ 30ലക്ഷം പേരും ഈ വിഭാഗത്തിലാകും.
പുതുതായി ടി.ഒ.ഡി.യിലേക്ക് ഉള്‍പ്പെടുത്തുന്നവയില്‍ മൂന്നു ലക്ഷത്തോളം കണക്ഷനുകള്‍ക്ക് ബില്ലിംഗിന് അനുയോജ്യമായ മീറ്ററില്ല. 5.4 ലക്ഷം മീറ്ററിന് ഓർഡർ നല്‍കിയിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന മുറയ്ക്ക് ടി.ഒ.ഡി വ്യാപിക്കും.ഏപ്രിലോടെ ആ പരിധിയില്‍ വരുന്ന എല്ലാ ഉപഭോക്താക്കളും ടി.ഒ.ഡിയിലാകും.
പകല്‍ നിരക്ക് കുറയും രാത്രി വർദ്ധിക്കും
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ 10% നിരക്കിളവും വൈകിട്ട് 6 മുതല്‍ രാത്രി 10വരെ 25% അധികനിരക്കും രാത്രി 10 മുതല്‍ രാവിലെ 6 വരെ സാധാരണ നിരക്കുമാണ് ടി.ഒ.ഡിയുടെ പ്രത്യേകത.
പുരപ്പുറ സോളാർ വ്യാപകമായതോടെ ഗ്രിഡിലേക്കു പരിധിയിലധികം സൗരോർജം ലഭിക്കുന്നതിനാലാണ് പകല്‍ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കാൻ പകല്‍നിരക്ക് കുറച്ചത്.
ഗാർഹിക ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയാണെങ്കിലും പകല്‍ 10% വൈദ്യുതി നിരക്ക് കുറയുമെന്നതിനാല്‍ അരിമില്ല്, ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകള്‍, ചെറിയ വർക്ക് ഷോപ്പുകള്‍, തയ്യല്‍ യൂണിറ്റുകള്‍ തുടങ്ങി ഒന്നര ലക്ഷത്തോളം ചെറുകിട യൂണിറ്റുകള്‍ക്കു ഗുണകരമാകും. എന്നാല്‍, വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ 50 % അധികനിരക്ക് നല്‍കേണ്ടി വരുമെന്ന ഭീഷണിയുണ്ട്.
Post a Comment