എറണാകുളം : തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്കൂളിനും സഹപാഠികള്‍ക്കും എതിരെ പരാതിയുമായി അമ്മ.
എറണാകുളം ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായ മകൻ ക്രൂരമായ റാഗിങിന് ഇരയായെന്നാണ് അമ്മയുടെ പരാതി. മകന്റെ മരണശേഷം അവന്റെ ഏതാനും സുഹൃത്തുക്കള്‍ അയച്ചുതന്ന ചില മൊബൈല്‍ ചാറ്റുകളില്‍ നിന്നുമാണ് കുട്ടി ഇത്രയും വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായി മനസ്സിലായതെന്നും വിദ്യാർത്ഥിയുടെ അമ്മ വ്യക്തമാക്കി.
ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ വിദ്യാർത്ഥിയെ നിരന്തരം പരിഹസിക്കുമായിരുന്നു. സഹപാഠികളില്‍ നിന്ന് വലിയ പീഡനങ്ങള്‍ ആയിരുന്നു കുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നത്. വിദ്യാർത്ഥിയെക്കൊണ്ട് സഹപാഠികള്‍ ടോയ്‌ലറ്റില്‍ നക്കിച്ചതായും ക്ലോസറ്റില്‍ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും അമ്മയുടെ പരാതിയില്‍ സൂചിപ്പിക്കുന്നു.
ജനുവരി 15ന് ഫ്ലാറ്റിൻ്റെ 26ാം നിലയില്‍ നിന്ന് ചാടിയാണ് വിദ്യാർത്ഥി മരിച്ചത്. തൃപ്പൂണിത്തുറ ചോയ്സ് ടവറില്‍ താമസിക്കുന്ന സരിൻ- റജ്ന ദമ്ബതികളുടെ മകൻ മിഹിർ അഹമ്മദാണ് മരിച്ചത്. തിരുവാണിയൂർ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് മിഹിർ. ജീവനൊടുക്കിയ ദിവസം പോലും കുട്ടിക്ക് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നതായി മൊബൈല്‍ ചാറ്റുകളില്‍ നിന്ന് വ്യക്തമായതായി അമ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ഉന്നയിക്കുന്നു.
Post a Comment