തിരുവനന്തപുരം: മകളെ വിവാഹം കഴിച്ചു നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥനെയും മകനെയും തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം കിളിമാനൂരിലാണ് സിനിമകളെ വെല്ലുന്ന രീതിയിലുള്ള ഈ തട്ടിക്കൊണ്ടുപോകൽ നടന്നത്. സംഭവത്തിൽ തിരുവനന്തപുരം സ്വദേശികളായ ഷംനാദ്, സുധീഷ് എന്നിവരുൾപ്പെടുന്ന അഞ്ചംഗ സംഘത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെല്ലാം നിലവിൽ ഒളിവിലാണ്.
അനിൽകുമാർ എന്നയാളെയാണ് സംഘം ആദ്യം തട്ടിക്കൊണ്ടുപോയത്. തുടർന്ന് നിർമ്മാണത്തിലിരിക്കുന്ന ഒരു വീട്ടിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പുറത്തേക്ക് ശബ്ദം കേൾക്കാതിരിക്കാൻ പ്രത്യേകം സൗണ്ട് പ്രൂഫ് ചെയ്ത മുറിയിലായിരുന്നു മർദ്ദനം. അനിൽകുമാറിനെ ചങ്ങല കൊണ്ട് ബന്ധിച്ച ശേഷം ക്രൂരമായി ആക്രമിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു.
പിന്നീട് അനിൽകുമാറിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മകൻ അച്ചുവിനെയും അക്രമികൾ ഇവിടേക്ക് വിളിച്ചുവരുത്തി. ഹെൽമെറ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം പ്ലെയർ ഉപയോഗിച്ച് അച്ചുവിന്റെ വിരലുകൾക്ക് പരിക്കേൽപ്പിച്ചു. സഹോദരിയെ കൊല്ലുമെന്നും, ദേഹത്ത് ബോംബ് വെച്ചുകെട്ടി അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി അച്ചു പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഇതിന് ശേഷം അനിൽകുമാറിന്റെ ഭാര്യയെ കൂടി തട്ടിക്കൊണ്ടുപോകാൻ അക്രമികൾ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിനിടെയാണ് പോലീസ് സ്ഥലത്തെത്തുകയും അക്രമികൾ ഓടിരക്ഷപ്പെടുകയും ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനിൽകുമാറും മകനും നിലവിൽ വർക്കലയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Post a Comment