മന്ത്രി പറഞ്ഞത് കേട്ടതാ....'; സ്വകാര്യ ബസില്‍ ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് ജീവനക്കാരുടെ പ്രതിഷേധം


പത്തനംതിട്ട: ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം.
സ്വകാര്യ ബസുകള്‍ മറ്റ് വരുമാന മാര്‍ഗം കണ്ടെത്തണം എന്ന ഗതാഗത മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെയാണ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ബസുകളിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലും പലഹാരങ്ങള്‍ വിറ്റു പ്രതിഷേധിച്ചു.
ജില്ലയിലെ മിക്കറൂട്ടുകളിലേ സര്‍വീസ് വലിയ നഷ്ടത്തിലായി എന്ന് ജീവനക്കാര്‍ പറയുന്നു.ദിവസം1500 രൂപ ശമ്പളം കിട്ടിയിരുന്നത് പകുതിയായി കുറഞ്ഞു.
ആകെ വരുമാനത്തിലും അയ്യായിരം രൂപ വരെ കുറഞ്ഞു.കെഎസ്‌ആര്‍ടിസി വനിതാ സൈജന്യ സര്‍വീസുള്ള റൂട്ടുകളിലെ സര്‍വീസ് നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യമാണ് എന്നും തൊഴിലാളികള്‍ പറയുന്നു.പല ബസുടമകളും സര്‍വീസ് നിര്‍ത്താനുള്ള ആലോചനയിലാണ്.

കഴിഞ്ഞ ദിവസമായിരുന്നു ഗതാഗത മന്ത്രിയുടെ പ്രസ്താവന. സ്വകാര്യ ബസുകള്‍ക്ക് പരസ്യം ചെയ്യാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നടക്കമായിരുന്നു സി പി ജോണിന്റെ പരാമര്‍ശം. കെഎസ്‌ആര്‍ടിസി പരസ്യം ചെയ്യുന്നുണ്ടല്ലോ. സ്വകാര്യ ബസിന്റെ പുറത്ത് പരസ്യങ്ങള്‍ പാടില്ല എന്നില്ല.
അവര്‍ക്കും ടിക്കറ്റ് ഇതര വരുമാനമുണ്ടാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കും. കാര്‍ഗോ കൊണ്ടുപോകാന്‍ പറ്റുന്ന ആളുകളുണ്ട്. പണ്ട് അത് ചെയ്തിരുന്നു. ഇപ്പോള്‍ ബസ് കാര്‍ഗോ ഇല്ല.
അത് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോ നോക്കാം. സമരം ചെയ്യട്ടെ. ആശ സമരം പോലെ നമുക്ക് സമരങ്ങളോടൊന്നും അലര്‍ജി ഇല്ലല്ലോ. സമരം ചെയ്താല്‍ സമരം ചെയ്യുന്നവരോട് സംസാരിക്കും. വളരെ അനുഭാവ പൂര്‍ണമായി സംസാരിക്കും - അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തരുതെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. അവരോടൊരു പിണക്കമാകും. നമ്മളുമായി സഹകരിക്കണം. സഹകരിച്ചിട്ടുണ്ട്. കുറച്ച്‌ പേര്‍ക്കേ ഈ പ്രശ്‌നമുള്ളു. ചില റൂട്ടുകളില്‍. ആ റൂട്ടുകള്‍ ഏതാണെന്ന് നോക്കി പ്രശ്‌നം പരിഹരിക്കാം - സി പി ജോണ്‍ പറഞ്ഞു.


Post a Comment

Previous Post Next Post