കുതിച്ചുയര്‍ന്ന് കോഴിമുട്ട വില; സര്‍വകാല റെക്കോര്‍ഡിലേക്ക്


കോഴിക്കോട്: സംസ്ഥാനത്ത് കോഴിമുട്ട വില സർവകാല റെക്കോർഡില്‍. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്ന തമിഴ്നാട്ടിലെ നാമക്കലില്‍ മുട്ടയുടെ മൊത്തവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 6.45രൂപയാണ്. ഇതേതുടർന്ന് കേരളത്തിലെ ചില്ലറ വിപണികളില്‍ ഒരു മുട്ടയുടെ വില 7.50 മുതല്‍ എട്ട് വരെയായി വർധിച്ചിട്ടുണ്ട്.നാമക്കലില്‍ ദിവസേന അഞ്ചരക്കോടി മുട്ടകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. അതില്‍ മൂന്നരക്കോടി മുട്ടയും കേരളത്തിലേക്കാണ് എത്തുന്നത്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികള്‍ക്കായി പ്രതിദിനം 75 ലക്ഷത്തോളം മുട്ടകള്‍ മാറ്റിവയ്ക്കുന്നു.
മത്സ്യവില വർധനവിനെ തുടർന്ന് മുട്ടയ്ക്ക് ആവശ്യക്കാർ കൂടുതലാണ്. വിപണിയില്‍ ആവശ്യക്കാർ വർധിച്ചത് വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല മുട്ടയുടെ ലഭ്യതക്കുറവും കോഴി വളർത്തലിലെ ഉല്‍പാദനച്ചെലവും വിലവർധനയെ ബാധിച്ചു. അസംസ്കൃത വസ്തുക്കളുടെ വില കൂടിയതോടെ കോഴിത്തീറ്റയുടെ വിലയും കൂടി. 50 കിലോയുടെ ഒരു ചാക്കിന് ഇപ്പോള്‍ 2,300 രൂപവരെയാണ് വില. ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത വേനല്‍ കാരണം ഫാമുകളില്‍ കോഴികളുടെ മരണനിരക്ക് കൂടുകയും മുട്ട ഉല്‍പാദനം 15 മുതല്‍ 20 ശതമാനം വരെ കുറയുകയും ചെയ്തു. ഇന്ധന വിലയിലുണ്ടായ വർധനവ് മുട്ട വിതരണത്തിനുള്ള ഗതാഗത ചെലവും കൂട്ടി.
പഫ്സ്, കേക്കുകള്‍, തുടങ്ങി മുട്ട വിഭവങ്ങള്‍ ഉണ്ടാക്കുന്ന ബേക്കറികള്‍ക്കും തട്ടുകടകള്‍ക്കും ഈ വിലക്കയറ്റം കനത്ത തിരിച്ചടിയാണ്. ഉല്‍പന്നങ്ങളുടെ വില കൂട്ടാനോ അളവ് കുറയ്ക്കാനോ അവർ നിർബന്ധിതരാകുന്നുണ്ടെന്നും സാധാരണക്കാരുടെ വീടുകളില്‍ പ്രോട്ടീന്റെ പ്രധാന സ്രോതസായ മുട്ടയുടെ വില കൂടിയത് പ്രതിമാസ ചെലവ് വർധിപ്പിച്ചിട്ടുണ്ടെന്നും ഓള്‍ കേരള പൗള്‍ട്രി ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബൈജു കടവൻ പറയുന്നു.

Post a Comment

Previous Post Next Post