പോർച്ചുഗലിനെ സമനിലയില്‍ തളച്ച് കളിക്കുന്ന കോംഗോ. ഗ്രൂപ്പ് കെയിലെ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തീർത്തും നിറംമങ്ങി.
ആത്മവിശ്വാസത്തോടെയാണ് പോർച്ചുഗല്‍ മത്സരം തുടങ്ങിയത്. കിക്കോഫിനു പിന്നാലെ തന്നെ കോംഗോ ഗോള്‍മുഖത്തേക്ക് അവർ ആക്രമിച്ചു കയറി. ഇതോടെ ആറാം മിനിറ്റില്‍ തന്നെ അവർ മുന്നിലെത്തി. ഇടതുവിങ്ങില്‍ നിന്ന് പെഡ്രോ നെറ്റോ നല്‍കിയ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ജാവോ നെവെസ് വലയിലാക്കുകയായിരുന്നു.
10 മിനിറ്റിനു ശേഷം കോംഗോ മത്സരത്തില്‍ താളംകണ്ടെത്തി. അതോടെ പോർച്ചുഗീസ് മുന്നേറ്റങ്ങളുടെ മൂർച്ച കുറഞ്ഞു. കോംഗോ കടുത്ത പ്രതിരോധമുയർത്തിയതോടെ പോർച്ചുഗല്‍ പന്ത് കൈവശംവെച്ച് കളിക്കാനാരംഭിച്ചു.
എന്നാല്‍ ആദ്യ പകുതിയുടെ ഇൻജുറി ടൈമില്‍ കോംഗോയുടെ ചരിത്ര ഗോള്‍ പിറന്നു. ഒരു കോർണറിനൊടുവില്‍ ആർതുർ മസ്വാക്കു നല്‍കിയ ക്രോസ് പോർച്ചുഗീസ് ഡിഫൻഡർമാർക്കിടയിലൂടെ ഉയർന്നുചാടി കിടിലനൊരു ഹെഡറിലൂടെ യൊവാൻ വിസ്സ വലയിലാക്കുകയായിരുന്നു (1-1). ലോകകപ്പില്‍ കോംഗോയുടെ ആദ്യ ഗോളായിരുന്നു ഇത്.
ആദ്യ പകുതിയില്‍ മഞ്ഞക്കാർഡ് വാങ്ങിയ ബെർണാർഡോ സില്‍വയ്ക്ക് പകരം ഫ്രാൻസിസ്‌കോ കോണ്‍സെയ്‌സാവോയെ കളത്തിലിറക്കിയാണ് പോർച്ചുഗല്‍ രണ്ടാം പകുതിക്കിറങ്ങിയത്. ഇതോടെ പോർച്ചുഗീസ് വലതുവിങ് സജീവമായി. കോണ്‍സെയ്‌സാവോയുടെ മുന്നേറ്റങ്ങള്‍ കോംഗോ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.
Post a Comment