കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാർ കത്തി മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലും മരിച്ചു. അറുപത്തഞ്ചു ശതമാനം പൊള്ളലേറ്റ രജിൻ ചികിത്സയിലായിരുന്നു.ഗർഭിണിയായിരുന്ന സോന സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. കാറില്‍ സൂക്ഷിച്ചിരുന്ന പെട്രോളാണ് ഇരുവരുടെയും ജീവനെടുത്തത്. അപകട മരണമെന്നായിരുന്നു തുടക്കത്തില്‍ പൊലീസ് കരുതിയിരുന്നത്. എന്നാല്‍ കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നുവെന്ന കണ്ടെത്തല്‍ കൊലപാതകസാധ്യതയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. വെള്ളിയാഴ്ച രാത്രി കക്കറമുക്കു ജംക്ഷനു സമീപത്തു വച്ചാണ് കാറിന് തീ പിടിച്ചത്. രജിൻ തോട്ടിലേക്ക് ചാടി രക്ഷപെട്ടെങ്കിലും സോനയ്ക്ക് കാറിനുള്ളില്‍ നിന്ന് ഇറങ്ങാൻ സാധിച്ചിരുന്നില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സോനയുടെ വീട്ടുകാർ ആരോപിച്ചതിനെത്തുടർന്നാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
പേരാമ്പ്ര കോഴിക്കോട് റോഡിലെ പെട്രോള്‍ പമ്പില്‍ നിന്ന് സോന പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് ദുരൂഹത വർധിച്ചത്. സഹോദയുടെ മകള്‍ക്കൊപ്പം ടൗണിലേക്ക് പോയപ്പോഴാണ് സോന ഒറ്റയ്ക്കു പോയി പെട്രോള്‍ വാങ്ങിയത്. അതു കൊണ്ടു തന്നെ രജിന്‍റെ നിർദേശ പ്രകാരമല്ല പെട്രോള്‍ വാങ്ങിയതെന്ന നിഗമനത്തിലാണ് പൊലീസ്.
പ്ലസ് ടു മുതല്‍ പ്രണയത്തിലായിരുന്ന സോനയും രജിലും ഇടക്കാലത്ത് പിരിഞ്ഞിരുന്നു. രജിൻ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാകുകയും വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെ സോന ജീവനൊടുക്കാൻ ശ്രമിച്ചു. പിന്നീടാണ് രജിൻ സോനയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എന്നാല്‍ വിവാഹത്തിനു ശേഷം രജിൻ ഗള്‍ഫിലേക്ക് പോയെന്നും അതിനു ശേഷം ഭർതൃവീട്ടില്‍ നില്‍ക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു സോനയെന്നും സോനയുടെ വീട്ടുകാർ ആരോപിക്കുന്നു.
Post a Comment