കാസര്‍കോട്: കാസർകോട് പൊയ്‌നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .വേണുഗോപാല്‍, ഭാര്യ സ്മിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് . മുന്‍പ് ഇവരുടെ മകന്‍ ബേക്കലില്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടി മരിച്ചിരുന്നു.
മകന്റെ മരണത്തിന് പിന്നാലെ ഉണ്ടായ മാനസിക വിഷമമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത്. വീട്ടില്‍ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഡിസംബര്‍ 29നാണ് ശിവാനന്ദ് ട്രെയിന്‍ തട്ടി മരിച്ചത്.
ബേക്കല്‍ ബീച്ച് ഫെസ്‌റ്റില്‍ വേടന്റെ സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിനും തിരക്കിനും പിന്നാലെ തൊട്ടടുത്ത റെയില്‍വേ ട്രാക്കില്‍ വച്ച് ട്രെയിൻ തട്ടിയായിരുന്നു ഇവരുടെ മകൻ ശിവാനന്ദ് മരിച്ചത്. മംഗളൂരു ഭാഗത്തേക്കു പോകുകയായിരുന്ന തിരുനെല്‍വേലി ജാംനഗർ എക്സ്പ്രസ് ഇടിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോപൈലറ്റായിരുന്നു മൃതദേഹം കണ്ടത്.
പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകർ കടത്തിവിട്ടതെങ്കിലും തിരക്കുകൂടിയതോടെ അതെല്ലാം തകർന്നു. വേടൻ വൈകിയതിനാല്‍ പറഞ്ഞതിലും ഒന്നരമണിക്കൂർ വൈകിയായിരുന്നു പരിപാടി ആരംഭിച്ചത്. സംഗീതപരിപാടി നടന്ന ബീച്ച് പാർക്കിലേക്ക് ബേക്കല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയില്‍വേ അടച്ചിരുന്നു. എന്നാല്‍, ഇതു മറികടന്ന് പാർക്കിലെത്താനുള്ള ശ്രമമാണ് അപകടത്തിനു കാരണമായതെന്നാണ് നിഗമനം.
Post a Comment