തിരുവനന്തപുരം : വാമനപുരം കണിച്ചോട് ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് അമ്മ അശ്വതിയുടെ വെളിപ്പെടുത്തല്‍.കുഞ്ഞിനെ താൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ് ചോദ്യം ചെയ്യലില്‍ അശ്വതി സമ്മതിച്ചു.
കുഞ്ഞിന്റെ കഴുത്തിലെ പാടുകളെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തുവന്നത്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം തുടര്‍നടപടി എന്ന് പോലീസ് അറിയിച്ചു. അശ്വതി മുന്‍പ് വിഷാദരോഗ ലക്ഷണങ്ങളുണ്ടായ വ്യക്തിയെന്ന് ബന്ധുക്കള്‍ പറയുന്നു.
അശ്വതിയുടേയും സുഭാഷിന്റേയും മകള്‍ പവിത്ര ക്രൂര കൊലപാതകത്തിന് ഇരയായത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മൂമ്മ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുഞ്ഞ് പായയില്‍ നിലത്ത് കിടക്കുകയായിരുന്നു. ഒരു വയസും ഒരു മാസവും മാത്രമാണ് കുഞ്ഞിന്റെ പ്രായം. ചലനമറ്റ നിലയില്‍ കിടന്ന കുഞ്ഞിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് വീട്ടുകാരും ആശുപത്രി അധികൃതരും സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് വീട്ടിലെത്തി വിശദമായി പരിശോധന നടത്തി. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടത് ദുരൂഹത വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് പൊലീസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്. കുഞ്ഞിന്റെ ചുണ്ട് പൊട്ടിയതായും വിവരമുണ്ട്. കുഞ്ഞിന് പരുക്കേറ്റ സാഹചര്യം എങ്ങനെയുണ്ടായെന്ന് പൊലീസ് വിശദമായി പരിശോധിക്കും.
Post a Comment