പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു


കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു രാജേശ്വരിയുടെ അന്ത്യം.സംസ്‌കാരം നാളെ. പെരുമ്പാവൂര്‍ മലമുറി ശ്മശാനത്തില്‍ വെച്ചായിരിക്കും ശ്മശാനം. 2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. കേരളത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
വീടിനുള്ളില്‍ വെച്ചാണ് നിയമ വിദ്യാര്‍ത്ഥിയായ ജിഷ കൊല്ലപ്പെട്ടത്. ജിഷയുടെ മരണത്തിന് ശേഷം ശാരീരികവും മാനസികവുമായി തളര്‍ന്ന അവസ്ഥയിലായിരുന്നു രാജേശ്വരി. ജിഷയുടെ മരണത്തെ തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായങ്ങളിലൂടെയായിരുന്നു രാജേശ്വരിയുടെ ജീവിതം. 2016 മെയ് മുതല്‍ 2019 സെപ്തംബര്‍ വരെ രാജേശ്വരിയുടെയും എറണാകുളം ജില്ലാ കലക്ടറുടെയും പേരിലുള്ള ജോയിന്റ് അകൗണ്ടില്‍ 40,31,359 രൂപയാണ് ലഭിച്ചത്.
ഇതില്‍ 11.5 ലക്ഷത്തിലധികം രൂപ ചെലവഴിച്ച്‌ രാജേശ്വരിക്ക് വീട് നിര്‍മിച്ച്‌ നല്‍കിയിരുന്നു. രാജേശ്വരിയുടെ ആവശ്യപ്രകാരം ബാക്കി തുക അവരുടെ അക്കൗണ്ടിലേക്ക് ജില്ലാ ഭരണകൂടം മാറ്റി നല്‍കുകയും ചെയ്തു. അതിനിടെ നിത്യരോഗിയായി മാറിയ രാജേശ്വരിയുടെ ചികിത്സയ്ക്കായി വലിയൊരു തുക മാസം തോറും ചെലവായി.

Post a Comment

Previous Post Next Post