ഡല്‍ഹി : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തില്‍ വാതക ഇന്ധനക്ഷാമവും പൂഴ്ത്തിവെപ്പും തടയുന്നതിനായി നിർണായക നടപടിയുമായി കേന്ദ്രസർക്കാർ.രാജ്യത്തെ എല്‍പിജി റീഫില്‍ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി. ഇനിമുതല്‍ ഒരു സിലിണ്ടർ കൈപ്പറ്റിയതിനുശേഷം 25 ദിവസങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാനായി പറ്റുക. ചില ഉപഭോക്താക്കള്‍ വളരെ നേരത്തെ തന്നെ സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നത് വഴി ചില പ്രദേശങ്ങളില്‍ ക്ഷാമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കേന്ദ്രസർക്കാരിന്റെ ഈ പുതിയ നീക്കം.
എല്‍പിജി വിതരണത്തില്‍ ഗാർഹിക ഉപഭോക്താക്കള്‍ക്ക് എപ്പോഴും മുൻഗണന നല്‍കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ആഗോള സംഘർഷങ്ങള്‍ക്കിടയില്‍ വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി, എല്‍പിജി ഉത്പാദനം വർദ്ധിപ്പിക്കാൻ റിഫൈനറികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട് എന്നും സർക്കാർ അറിയിച്ചു. ഇന്ത്യയിലേക്കുള്ള പ്രധാന ഗ്യാസ് വിതരണക്കാരായിരുന്ന ഖത്തർ യുദ്ധ സാഹചര്യം മൂലം ഉല്‍പാദനം നിർത്തിവച്ചതിനാല്‍ കൂടുതല്‍ എല്‍പിജി വിതരണത്തിനായി അള്‍ജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ എന്നിവയുള്‍പ്പെടെ ഒന്നിലധികം രാജ്യങ്ങളുമായി ഇന്ത്യ ചർച്ചകള്‍ നടത്തിവരികയാണ്.
Post a Comment