തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 14,460 രൂപയിലെത്തി. പവന് 240 രീപ കുറഞ്ഞ് 1,15,860 രൂപയിലെത്തി.യുഎസ് ഫെഡറല്‍ റിസർവിന്‍റെ പണനയ യോഗത്തിലെ തീരുമാനം ഇന്ന് പുറത്തുവരും. അതിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാണ് വില ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍.
അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 11,940 രൂപയാണ്. ചില ജ്വല്ലറികളില്‍ ഗ്രാമിന് 11,880 രൂപയ്ക്കും 18 കാരറ്റ് സ്വർണം വില്‍ക്കുന്നുണ്ട്. 265 രൂപയാണ് വെള്ളി വില.
ഇന്നത്തെ വിലയില്‍ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും സഹിതം 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചിരിക്കെ വില കുറഞ്ഞത് കല്യാണ പാർട്ടികള്‍ക്ക് ആശ്വാസമാണ്.
യുഎസ് - ഇസ്രയേല്‍ സഖ്യം ഇറാനില്‍ ആക്രമണം തുടങ്ങിയപ്പോള്‍ സ്വർണവില വർധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. യുദ്ധസാഹചര്യത്തില്‍ ഇത് സാധാരണവുമാണ്. എന്നാല്‍ ക്രൂഡ് ഓയില്‍ വില വർധിച്ചതോടെ ട്രെൻഡ് മാറി. സ്വര്‍ണം വലിയ ചാഞ്ചാട്ടത്തിലായി. കുറച്ചു ദിവസമായി രാജ്യാന്തര വിപണിയിലെ സ്വർണവില ഔണ്‍സിന് 5,000 ഡോളറിന് ചുറ്റും കിടന്നു കയറുകയാണ്. ഇന്ന് പുറത്തു വരാനിരിക്കുന്ന യുഎസ് ഫെഡ് തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ഇനി സ്വർണത്തിന്‍റെ മുന്നോട്ടുള്ള പോക്ക്.
Post a Comment