കോഴിക്കോട്: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം പണം ചോദിച്ചതിന് ജീവനക്കാരെ ആക്രമിക്കുകയും ഹോട്ടല്‍ തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കില്‍ ബിനീഷിനെ (28) ആണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമം നടത്തിയ മറ്റു രണ്ടു പേർക്കായി പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.
കോഴിക്കോട് മാങ്കാവിലെ 'അളിയൻസ്' എന്ന ഹോട്ടലിലാണ് മൂന്നംഗ സംഘം അതിക്രമം നടത്തിയത്. കാഷ് കൗണ്ടറിലിരുന്ന ജീവനക്കാരനെ സംഘം ഇരുമ്പ് വടികൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം 500 രൂപയിലേറെ ബില്‍ തുക വരുന്ന ഭക്ഷണം കഴിച്ചു.
തുടർന്ന് പണം നല്‍കാതെ പുറത്തേക്ക് പോകാൻ ശ്രമിച്ച ഇവരെ കൗണ്ടറില്‍ ഉണ്ടായിരുന്ന ജീവനക്കാരൻ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പ്രകോപിതരായ ഇവർ ഹോട്ടല്‍ ജീവനക്കാരനായ ഷഹനാദ് എന്നയാളെ കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയും ഹോട്ടലിന് മുൻപിലെ ബോർഡും ഹോട്ടലിലെ ഭക്ഷണം വച്ചിരുന്ന ചില്ലിന്റെ അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
രണ്ടാഴ്ച മുൻപു മാത്രം പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് അക്രമം നടന്നത്. ഹോട്ടലിലെ ഫർണിച്ചറും മറ്റും തല്ലിത്തകർത്തു. ഏകദേശം 20,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. തുടർന്ന് ഹോട്ടല്‍ ജീവനക്കാരന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment