സിയാബാദില്‍ ഓണ്‍ലൈൻ ഗെയിമിനോടുള്ള അമിതമായ ആസക്തിയെത്തുടർന്ന് മൂന്ന് സഹോദരിമാർ ഒൻപതാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.വിശിഖ (16), പ്രാചി (14), പഖി (12) എന്നിവരാണ് മരിച്ചത്. ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കോവിഡ് കാലത്താണ് 'കൊറിയൻ ലവ്' എന്ന ടാസ്‌ക് അധിഷ്ഠിത ഗെയിമിലേക്ക് കുട്ടികള്‍ ആകൃഷ്ടരായത്. ക്രമേണ ഇതിന് അടിമപ്പെട്ട ഇവർ പഠനത്തിലും സ്കൂളിലും ശ്രദ്ധിക്കാതെയായി. തങ്ങള്‍ ഇന്ത്യക്കാരല്ലെന്നും കൊറിയൻ രാജകുമാരിമാരാണെന്നുമുള്ള വിചിത്രമായ ചിന്തയിലായിരുന്നു പെണ്‍കുട്ടികളെന്ന് ഇവരുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കുന്നു. പഠനത്തില്‍ ശ്രദ്ധിക്കണമെന്നും ഗെയിം ഒഴിവാക്കണമെന്നും അമ്മ കർശനമായി നിർദ്ദേശിച്ചതോടെയാണ് കുട്ടികള്‍ കടുത്ത തീരുമാനമെടുത്തത്. 'ഇതാണ് യഥാർത്ഥ ജീവിതം' എന്ന് കുറിച്ച ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. പുലർച്ചെ രണ്ട് മണിയോടെ ഫ്ലാറ്റിലെ പൂജാമുറിയിലെ ജനാലയിലൂടെ ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ഉടൻ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരിമാര്‍ തമ്മില്‍ ഇഴപിരിയാത്ത സ്നേഹമായിരുന്നുവെന്നും അതാണ് ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
Post a Comment