അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വീണ്ടും മരണം; ഒരുമാസത്തിനിടെ അഞ്ചാമത്തേത്


കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂർ തിരുവാലി കോഴിപ്പറമ്ബ് എളേടത്ത്കുന്ന് വാപ്പാടൻ രാമന്‍റെ ഭാര്യ എം.
ശോഭന (56) ആണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

സംസ്ഥാനത്ത് രോഗം ബാധിച്ച്‌ ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 12 പേരായിരുന്നു ചികിത്സയില്‍ ഉണ്ടായിരുന്നത്. ഇതേ അസുഖം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ ആയിരുന്ന വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി രതീഷ് (45) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്ബതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മലപ്പുറം കണ്ണമംഗലം ചേറൂര്‍ കാപ്പില്‍ കണ്ണേത്ത് റംല(52)യും കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഒമ്ബത് വയസുകാരി അനയയും നേരത്തെ മരണപ്പെട്ടിരുന്നു.

നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച്‌ 10 പേരാണ് ചികിത്സയിലുള്ളത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ വ്യക്തമാക്കിയിരുന്നു.

വിദേശത്ത് നിന്ന് ഉള്‍പ്പടെ മരുന്നെത്തിച്ച്‌ രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Post a Comment

Previous Post Next Post