തിരുവനന്തപുരം : സംസ്ഥാനത്തെ എക്‌സൈസ് കേസുകളില്‍ വാറ്റ് ചാരായം, വ്യാജ സ്പിരിറ്റ്, വ്യാജ വിദേശ മദ്യ കേസുകളെല്ലാം ക്രമാധീതമായി കുറഞ്ഞു തുടങ്ങി.പിടികൂടുന്നവയില്‍ കൂടുതലും ഇപ്പോള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടവയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൻഡിപിഎസ് കേസുകളില്‍ സംസ്ഥാനത്ത് ഉണ്ടായത് വൻ വർധന. പ്രതികളാകുന്നതില്‍ എണ്‍പത് ശതമാനവും യുവാക്കളും വിദ്യാർത്ഥികളുമാണ് എന്നാണ് കണക്ക്.
നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളും മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്നുണ്ട്.. കൗതുകത്തിന് മയക്കുമരുന്ന് ഉപയോഗിച്ച് പേയ കേസുകള്‍ അല്ല. കൗതുകത്തിന് മയക്കുമരുന്ന് ഉപയോഗിച്ച് കുട്ടികള്‍ പിടിക്കപ്പെട്ടാല്‍ കേസില്‍ പ്രതികളാക്കാൻ എക്‌സൈസോ പൊലീസോ ശ്രമിക്കാറില്ല. അവരെ ഉപദേശിച്ച് മതാപിതാക്കളെ എല്‍പ്പിച്ച് വിടാറാണ് പതിവ്. ഗുരുതരമായ പ്രശ്‌നമാണെങ്കില്‍ ഡീ അഡിക്ഷൻ സെന്ററിലേക്കോ, കൗണ്‍സിലിംഗിനോ നിർദ്ദേശം നല്‍കും. ഇത്രയൊക്കെ ശ്രമിച്ചിട്ടും മയക്കുമരുന്ന് കേസുകളില്‍ പ്രതികളാകുന്ന കുട്ടികളുടെ എണ്ണം ഉയരുകയാണ്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കുട്ടികള്‍ പ്രതികളായ 1822 കേസുകളാണ് എക്‌സൈസ് മാത്രം രജിസ്ട്രർ ചെയ്തത്. ഇതില്‍ തന്നെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ ജില്ലകളിലേത് ഞെട്ടിക്കുന്ന കണക്കുകളാണ്. ആലപ്പുഴയില്‍ അഞ്ച് വർഷത്തിനിടെ 769 കേസുകളും, പത്തനംതിട്ട 679 കേസുകളും, കോട്ടയത്ത് 179 കേസുകളും, തൃശ്ശൂരില്‍ 147 കേസുകളും കുട്ടികളെ പ്രതികളാക്കി രജിസ്ട്രർ ചെയ്തു. ഇനി യുവാക്കളിലേയ്ക്ക് വന്നാല്‍ 80 ശതമാനം എൻഡിപിഎസ് കേസുകളിലും പ്രതികളാകുന്നത് 35 വയസിന് താഴെയുള്ളവർ തന്നെയാണ്. 18 വയസിനും 35 വയസിനും ഇടയിലുള്ളവർ പ്രതികളായ 18709 എൻഡിപിഎസ് കേസുകളാണ് രജിസ്ട്രർ ചെയ്തത്.
Post a Comment