10, 12 ക്ലാസുകളിലെ പരീക്ഷ എഴുതാൻ 75% ഹാജര്‍ നിര്‍ബന്ധം, നിലപാട് കടുപ്പിച്ച്‌ സിബിഎസ്‌ഇ




ന്യൂഡല്‍ഹി: പത്താംക്ലാസുകാർക്കും പ്ലസ്ടു വിദ്യാർഥികള്‍ക്കും 2026 ല്‍ പരീക്ഷ എഴുതുന്നതിന് 75% ഹാജർ നിർബന്ധമാക്കി സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സിബിഎസ്‌ഇ).

അടിയന്തര മെഡിക്കല്‍ ആവശ്യങ്ങളുള്ളവരും ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവർക്കും മറ്റ് ഗുരുതര കാരണങ്ങളുള്ളവർക്കും 25 ശതമാനം ഇളവ് ലഭിക്കും.

അത്തരം സാഹചര്യങ്ങളില്‍ കാരണം വ്യക്തമാക്കുന്ന മതിയായ രേഖകള്‍ സമർപ്പിക്കണം. ആരോഗ്യ കാരണങ്ങളാലോ മറ്റെന്തെങ്കിലും അത്യാവശ്യങ്ങളാലോ അവധിയെടുക്കുന്ന വിദ്യാർഥികള്‍ മതിയായ രേഖകള്‍ സഹിതം സ്കൂളില്‍ അപേക്ഷ നല്‍കണം. എഴുതി നല്‍കിയ അപേക്ഷയില്ലെങ്കില്‍ അനധികൃത അവധിയായി പരിഗണിക്കും.

മതിയായ രേഖകളില്ലാതെ അവധിയെടുക്കുന്ന വിദ്യാർഥികളെ നോണ്‍ അറ്റൻഡിങ് അല്ലെങ്കില്‍ ഡമ്മി കാന്റിഡേറ്റ് ആയി വേർതിരിക്കും. സ്കൂള്‍ അധികൃതർ വിദ്യാർഥികളുടെ ഹാജർ നിരന്തരം പരിശോധിച്ച്‌ കൃത്യമായ ഹാജർ രേഖകള്‍ സൂക്ഷിക്കണം. ഹാജർ രജിസ്റ്റർ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്കൂള്‍ അധികാരിയും ഒപ്പുവെക്കുകയും വേണം. നിരന്തരം അവധിയെടുക്കുകയും മതിയായ ഹാജറില്ലാത്തതുമായ വിദ്യാർഥികളുടെ രക്ഷിതാക്കളെ അക്കാര്യം സ്കൂളുകള്‍ അറിയിക്കണമെന്നും സിബിഎസ്‌ഇ നിർദേശിച്ചു.

പരീക്ഷയുടെ ആവശ്യത്തിന് വേണ്ടി മാത്രമല്ല, ഉത്തരവാദിത്തമുള്ള നല്ല വ്യക്തികളെ വാർത്തെടുക്കുന്നതിനും സ്ഥിരമായ ഹാജർ ആവശ്യമാണെന്ന് ബോർഡ് പറഞ്ഞു. അതുകൊണ്ട് മേല്‍പറഞ്ഞ കാര്യങ്ങള്‍ വിദ്യാർഥികളെ സമയബന്ധിതമായി അറിയിക്കാൻ എല്ലാ സ്കൂളുകള്‍ക്കും നിർദേശം നല്‍കിയതായും ബോർഡ് അറിയിച്ചു.

പുതിയ തീരുമാനത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ ഹാജർ ഉറപ്പാക്കുന്നതിന് സിബിഎസ്‌എ മിന്നല്‍ പരിശോധനകള്‍ നടത്തിയേക്കും. ഈ പരിശോധനകളില്‍ ഹാജർ രേഖകള്‍ പൂർത്തിയല്ലെന്ന് കണ്ടാല്‍ അംഗീകാരം പിൻവലിക്കുന്നതുള്‍പ്പടെ സ്കൂളിനെതിരെ കടുത്ത നടപടിയുണ്ടാവും.

Post a Comment

Previous Post Next Post