തിരുവനന്തപുരം: സ്കൂള്‍ സമയമാറ്റത്തിനുള്ള നിലവിലെ തീരുമാനവുമായി മുന്നോട്ടുപോകുമെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ മതസംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സ്കൂള്‍ സമയമാറ്റത്തില്‍ സമസ്തയുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് വിവിധ മതസംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറായത്. പത്ത് മണിക്ക് തുടങ്ങിയിരുന്ന ക്ലാസുകള്‍ ഇനി മുതല്‍ 9.45ന് ആരംഭിക്കും. 10.30 ന് ഒരു പിരീയഡ് കഴിയും.സ്കൂള്‍ സമയമാറ്റത്തില്‍ നിലവിലെ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുമെന്നും ഇതു സംബന്ധിച്ച സർക്കാർ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്യുന്നുവെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. ചർച്ചയില്‍ ചിലർ അവരുടെ അഭിപ്രായം അറിയിച്ചിരുന്നു. നടപ്പില്‍ വരുത്തുന്നതിലെ പ്രയാസങ്ങള്‍ അറിയിച്ചെന്നും മന്ത്രി പറഞ്ഞു. നിലവില്‍ സർക്കാർ എടുത്ത തീരുമാനവുമായി മുമ്ബോട്ട് പോകും. പതിനഞ്ച് മിനിറ്റിന്റെ കാര്യമേയുള്ളൂ. അതില്‍ വാശിപിടിക്കേണ്ട കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്കൂള്‍ സമയമാറ്റത്തില്‍ ചില പ്രതിഷേധങ്ങളും പരാതികളും ലഭിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം പ്രതിഷേധങ്ങളും പരാതികളുമായി മുമ്ബോട്ട് പോകുന്നതില്‍ താത്പര്യമില്ല. ഇതിനാല്‍ മാനേജ്മെന്റ് അസോസിയേഷനുകളുടെ യോഗം വിളിച്ചു ചേർത്തു. സി.എം.എസ്., കെ.പി.എസ്.എം.എ., എയിഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷൻ, മദ്രസാ ബോർഡ്, മുസ്ലീം എഡ്യൂക്കേഷൻ സൊസൈറ്റി, എല്‍.എം.എസ്., എസ്.എൻ. ട്രസ്റ്റ് സ്കൂള്‍സ്, എസ്.എൻ.ഡി.പി. യോഗം സ്കൂള്‍സ്, കേരള എയിഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷൻ, സമസ്ത ഇ.കെ. വിഭാഗം, എ.പി. വിഭാഗം, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകള്‍ ചർച്ചയില്‍ പങ്കെടുത്തു.
Post a Comment