കെനിയയിലെ വാഹനാപകടം: അഞ്ച് മലയാളികളുടെ മൃതദേഹം ഞായറാഴ്ച കൊച്ചിയിലെത്തിക്കും


കൊച്ചി: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തർ എയർവേയ്സ് വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിക്കും.മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിക്കുക.
കെനിയയില്‍നിന്ന് കൊണ്ടുവരുന്ന ഭൗതിക ശരീരങ്ങള്‍ക്കും ഒപ്പമുള്ള ബന്ധുക്കള്‍ക്കും ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് യെല്ലോ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവേഗ ഇടപെടിലിനെ തുടർന്ന് കേന്ദ്രസർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു. കെനിയയില്‍നിന്ന് ഖത്തറിലേക്ക് വിമാനം പുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപ് മാത്രമാണ് യെല്ലോ ഫീവർ വാക്സിൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്ന് ട്രാവല്‍ ഏജൻസി അധികൃതർ വ്യക്തമാക്കിയത്.
ഇതോടെ ഭൗതിക ശരീരങ്ങള്‍ നാട്ടിലെത്തിക്കുന്നത് വൈകുമെന്ന ആശങ്ക ഉയർന്നു. കെനിയയിലെ ലോക കേരള സഭാംഗങ്ങള്‍ അടിയന്തിര ഇടപെടല്‍ തേടി നോർക്ക റൂട്ട്സിനെ വിവരം അറിയിച്ചു. ഉടൻതന്നെ നോർക്ക റൂട്ട്സും സംസ്ഥാന ആരോഗ്യ വകുപ്പും കേന്ദ്ര സർക്കാരുമായി അടിയന്തര ഇടപെടല്‍ നടത്തി. ഇതേത്തുടർന്ന് യെല്ലോ ഫീവർ വാക്സിൻ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പ്രത്യേക സാഹചര്യം പരിഗണിച്ച്‌ ഒഴിവാക്കിനല്‍കുകയായിരുന്നു.സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്‌ മൃതദേഹങ്ങള്‍ നോർക്ക റൂട്ട്സ് ഏറ്റുവാങ്ങും. ഇവിടെനിന്ന് മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോകും. മരണപ്പെട്ടവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടാകും.
ജൂണ്‍ ഒൻപതിന് ഇന്ത്യൻ സമയം വൈകിട്ട് എഴു മണിയോടെയാണ് (കെനിയൻ സമയം വൈകിട്ട് 4.30 ന്) വിനോദസഞ്ചാരത്തിനെത്തിയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. നെയ്റോബിയില്‍നിന്ന് 150 കിലോമീറ്റർ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.

Post a Comment

Previous Post Next Post