ബംഗളൂരു: കർണാടകയില്‍ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേർ മരിച്ചു.ദക്ഷിണ കന്നഡ മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ അശ്വിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉറങ്ങികിടക്കുന്നതിനിടെ വീടിന് പിന്നിലെ കുന്നിടിഞ്ഞു വീഴുകയായിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം പൂജാരിയും ചികിത്സയിലാണ്. നാട്ടുകാർ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിന്ന് നിലയിലാണ് അശ്വിനിയെ കണ്ടെത്തിയത്. എന്നാല്‍ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.
അതേസമയം കഴിഞ്ഞ ദിവസം രാത്രി ദെർലക്കട്ടെയ്ക്കടുത്ത് ബെല്‍മ, കനകരയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്തു വയസ്സുകാരി മരിച്ചു. നൗഷാദിന്റെ മകള്‍ ഫാത്തിമയാണ് മരിച്ചത്. വീടിനു പിന്നിലെ സംരക്ഷണ ഭിത്തി തകർന്ന് വീട്ടിലേക്ക് വീഴുകയായിരുന്നു. ഇവിടെ ഉറങ്ങികിടക്കുന്ന കുട്ടിയുടെ മേല്‍ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment