തിരുവല്ല: പുളിക്കീഴ് ബീവറേജസ് ഔട്ട്ലെറ്റിലും അതിനോടു ചേർന്നുള്ള സംഭരണശാലയിലും വൻ തീപിടിത്തം. ജവാൻ മദ്യ നിർമ്മാണശാലയായ പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആന്റ്സ് കെമിക്കല്‍സിന് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റിലാണ് തീപിടിത്തം ഉണ്ടായത്.ഇതിനോട് ചേർന്നു തന്നെയാണ് സംഭരണശാലയും പ്രവർത്തിക്കുന്നത്.രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഔട്ട്ലെറ്റിന്റെ കെട്ടിടവും സംഭരണശാലയും പൂർണമായും കത്തിനശിച്ചു. അഗ്നിബാധയില്‍ കോടികളുടെ നഷ്ടമുണ്ടായതായാണ് സൂചന.
കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങളും മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികളും നടന്നുവരികയായിരുന്നു. മദ്യക്കുപ്പികളിലേക്ക് തീ പടർന്നതോടെ ആളികത്തുകയായിരുന്നു. ബിവറേജസ് കോർപ്പറേഷന്റെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സംഭരണശാലകളിലൊന്നാണ് പുളിക്കീഴിലേത്. കോടിക്കണക്കിന് രൂപയുടെ മദ്യം കത്തിനശിച്ചതായാണ് അനൗദ്യോഗിക വിവരം. തിരുവല്ല, പത്തനംതിട്ട, അടൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭരണശാലയിലുണ്ടായിരുന്ന സ്റ്റോക്ക് ഏറെക്കുറെ കത്തിനശിച്ചതായാണ് വിവരം.
Post a Comment