തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ മർദിച്ച സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളെന്ന് ആക്ഷേപം.പരാതിക്കാരിയായ അഭിഭാഷകയുടെ കവിളില്‍ രണ്ടുതവണ അടിച്ചു എന്നതിനപ്പുറത്തേക്കുള്ള ഗുരുതരമായ വകുപ്പുകള്‍ ഒന്നും തന്നെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിന് പിന്നാലെ പ്രതി ബെയ്‌ലിന്‍ ദാസ് ഒളിവിലാണ്.
ഇടതുകവിളിലെ ആദ്യ അടിയില്‍ ശ്യാമിലി താഴെ വീണുവെന്നും എഴുന്നേറ്റ് വന്നപ്പോള്‍ വീണ്ടും അതേ കവിളില്‍ അടിച്ചുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. സംഭവം പുറത്തായതിന് പിന്നാലെ പ്രതിയായ മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പിടികൂടാൻ നഗരത്തില്‍ പോലീസ് തെരച്ചില്‍ തുടങ്ങി. പ്രതി ബെയിലിൻ ദാസനെതിരെ സമാനമായ രീതിയിലുള്ള കുറ്റകൃത്യ ആരോപണങ്ങള്‍ നേരത്തെയും ഉയർന്നിട്ടുണ്ട് എന്നാണ് വിവരം. തടഞ്ഞുവെക്കല്‍, സത്രീത്വത്തെ അപമാനിക്കല്‍, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മര്‍ദ്ദിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമമായിട്ടും പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളാണ്.
പ്രതി ബെയ്‌ലിന്‍ ദാസ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകള്‍ ഒന്നുമില്ല. പൊലീസിന് പുറമേ വനിതാ കമ്മീഷനും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
Post a Comment