ഡല്‍ഹി: 'ഓപ്പറേഷൻ സിന്ദൂർ' അടക്കമുള്ള നിർണായക സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോർത്താൻ പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ (പിഐഒ) ശ്രമിക്കുന്നതായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ അതീവ ഗൗരവമുള്ള മുന്നറിയിപ്പ്.അജ്ഞാത നമ്ബറുകളില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ ശ്രദ്ധിക്കണമെന്നും സംശയാസ്പദമായ നമ്ബറുകളില്‍ നിന്നുള്ള കോളുകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം പൗരന്മാർക്ക് നിർദ്ദേശം നല്‍കി.
7340921702 പോലുള്ള ഇന്ത്യൻ നമ്ബറുകളില്‍ നിന്നാണ് ഇത്തരം ചാരവൃത്തി ലക്ഷ്യമിട്ടുള്ള കോളുകള്‍ വരുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരായി വേഷമാറി മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ സമീപിച്ച് രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനാണ് പിഐഒ ശ്രമിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പാകിസ്ഥാൻ സൈന്യം ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നതിനെ ശക്തമായി അപലപിച്ച ഇന്ത്യൻ സൈന്യം, ഇതിനെതിരെ ശക്തമായ തിരിച്ചടി നല്‍കിയെന്നും വ്യക്തമാക്കി. തദ്ദേശീയമായി വികസിപ്പിച്ച 'ആകാശ്' പ്രതിരോധ സംവിധാനം പാക് ഡ്രോണുകളെയും മിസൈലുകളെയും തുരത്തുന്നതില്‍ വിജയകരമായി പ്രവർത്തിച്ചതായി സൈന്യം അറിയിച്ചു. പാകിസ്ഥാന്റെ നിരവധി ഡ്രോണുകള്‍ ഇന്ത്യൻ വ്യോമസേന വെടിവെച്ചിട്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Post a Comment