ഡല്‍ഹി: വിനോദത്തിനായി ചൂതാട്ടം ഒഴിവാക്കിക്കൊണ്ട് ചീട്ട് കളിക്കുന്നത് സാംസ്കാരിക അധഃപതനമല്ലെന്ന് സുപ്രീംകോടതി.കർണാടക സ്വദേശിയായ ഹനുമന്താരയപ്പ വൈ സിയുടെ ഹർജിയിലാണ് ജസ്റ്റിസ്മാരായ സൂര്യകാന്ത്, എൻ. കോട്ടീശ്വർ സിങ് എന്നിവരുടെ വിധി. സർക്കാർ പ്രോക്ലൈൻ ഫാക്റ്ററി എംപ്ലോയീസ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്‍റെ ഡയറക്റ്റർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന ഹനുമന്താരയപ്പയെ വഴിയരികില്‍ ഇരുന്ന് ചീട്ട് കളിച്ചതിന്‍റെ പേരില്‍ പൊലീസ് വിചാരണ കൂടാതെ പിഴ ചുമത്തിയിരുന്നു. 200 രൂപയാണ് പിഴ ചുമത്തിയത്.
എന്നാല്‍ ക്രിമിനല്‍ കേസില്‍ പിഴ ചുമത്തപ്പെട്ടതിനാല്‍ സാംസ്കാരിക അധഃപതനം എന്നു ചൂണ്ടിക്കാട്ടി കർണാടക കോപ്പറേറ്റീവ് സൊസൈറ്റി ആക്റ്റ് പ്രകാരം ഹനുമന്താരയപ്പയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി. 2020ല്‍ ഏറ്റവും ഉയർന്ന വോട്ടു നേടിയാണ് ഹനുമന്താരപ്പ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശ്രീ രംഗനാഥ് ബിയാണ് ഹനുമന്താരയപ്പയ്ക്കെതിരേ പരാതി നല്‍കിയത്. ഇതേ തുടർന്ന് ഫലം റദ്ദാക്കി. നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതേ തുടർന്നാണ് ഹനുമന്താരയപ്പ സുപ്രീം കോടതിയെ സമീപിച്ചത്. ഹനുമന്താരയപ്പ സ്ഥിരമായി പണം വച്ച് ചീട്ട് കളിക്കുന്ന വ്യക്തിയല്ല. ചീട്ട് കളി തന്നെ പല വിധത്തിലുണ്ട്. എല്ലാ ചീട്ട് കളിയും കുറ്റകരമാണെന്ന് പറയാൻ സാധിക്കില്ല. പ്രത്യേകിച്ച് വിനോദത്തിനായുള്ള ചീട്ട് കളി. സാധാരണക്കാരുടെ വിനോദമാണിതെന്നും കോടതി നിരീക്ഷിച്ചു. ഹനുമന്താരയപ്പ വിജയിച്ച തെരഞ്ഞെടുപ്പ് ഫലം കോടതി പുനഃസ്ഥാപിച്ചു.
Post a Comment