ചെറുപുഴ: ചെറുപുഴയില്‍ എട്ടു വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ കുട്ടികളുടെ മൊഴി പുറത്ത്.പിതാവ് ജോസ് ഇതിന് മുൻപും പലതവണ കുട്ടികളെ മർദ്ദിച്ചിട്ടുണ്ടെന്നും മദ്യപിച്ച് വീട്ടിലേക്ക് എത്തിയാല്‍ പൊതിരെ തല്ലുമായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. നിസാരമായ പ്രശ്നങ്ങള്‍ക്ക് പോലും തല്ലുമായിരുന്നു. അമ്മയ്ക്ക് കൂടുതല്‍ ഇഷ്ടം മകളോടാണെന്നും അതിനാലാണ് മർദ്ദിച്ചത് എന്നുമാണ് വിലയിരുത്തപ്പെടുന്നത്. സിഡബ്യുസിക്കാണ് കുട്ടികള്‍ അതീവ ഗൗരവമുള്ള മൊഴി നല്‍കിയത്.
കൗണ്‍സിലിംഗിന് ശേഷം വിശദമായ മൊഴി എടുക്കും. പ്രാങ്ക് വീഡിയോ കഥ പൊളിക്കുന്നതാണ് കുട്ടികളുടെ മൊഴി. പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചെത്തിക്കാൻ വേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചത് എന്നായിരുന്നു ജോസ് പൊലീസിനോട് ആവർത്തിച്ചത്. എന്നാല്‍ ഈ മൊഴി പൂർണ്ണമായും പൊലീസ് വിശ്വസിച്ചിരുന്നില്ല.
കഴിഞ്ഞ 19-നാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇത് ഭാര്യക്ക് അയച്ചു നല്‍കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മക്കളെയും സിഡബ്യുസി സംരക്ഷണയിലേക്ക് മാറ്റിയിരുന്നു.
Post a Comment