കേരളത്തില്‍ ഒരു പുതിയ ലൈസൻസ് എടുത്താല്‍ അതൊന്ന് കൈയില്‍ കിട്ടാൻ തന്നെ കുറെ നാളുകള്‍ എടുക്കുന്നുണ്ടായിരുന്നു.
കാരണം മറ്റൊന്നുമല്ലായിരുന്നു. മോട്ടോർ വാഹന വകുപ്പ് ലൈസൻസ് അച്ചടിച്ച് വകയില്‍ കുടിശ്ശിക നല്‍കാത്തത് കൊണ്ട് പ്രിൻ്റിങ്ങ് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാല്‍ കുടിശ്ശിക എല്ലാം വകുപ്പ് അടച്ച് തീർത്തിരിക്കുകയാണ്. ഇനി ഡ്രൈവിങ്ങ് ലൈസൻസ് പ്രിൻ്റിങ്ങ് വേഗത്തിലാകുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ നാലരലക്ഷം വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍.സി) വിതരണം ചെയ്യാനുണ്ട്. ആർ സി ബുക്കുകള്‍ തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്തിരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ. പാലക്കാടിന് അച്ചടിക്കൂലി കുടിശ്ശിക വന്നതോടെയാണ് പ്രിന്റിങ് നിര്‍ത്തിവെച്ചത്.
കേരളത്തിലെ മോട്ടോർ വാഹന വകുപ്പിൻ്റെ മറ്റ് വാർത്തകളിലേക്ക് നോക്കിയാല്‍ വാഹനം പൊളിക്കുന്നതിന് മുമ്ബ് അനുമതി വാങ്ങണം എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഇനി കൃത്യമായി വാഹനങ്ങള്‍ പൊളിക്കാനുള്ള അനുമതിക്കും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാനുമായി അപേക്ഷ നല്‍കണം എന്നും പൊളിച്ചതിനു ശേഷം AMVI പരിശോധിച്ച് മുമ്ബ് ചുമത്തിയിട്ടുള്ള പിഴയടക്കമുള്ളവ അടച്ചു തീര്‍ത്ത് വാഹനത്തിന്റെ RC റദ്ദാക്കി എന്ന് ഉറപ്പാക്കണം എന്നുമാണ് പുതിയ നിര്‍ദേശം.
പൊളിക്കാനായി വാഹനങ്ങള്‍ കൈമാറുകയും എന്നാല്‍, RC റദ്ദാക്കാത്തതുമായ സാഹചര്യം കൂടി വരുന്നതിനാലാണ് മോട്ടോർ വാഹന വകുപ്പ് സമൂഹ മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ കാര്യമായ ബോധവത്കരണം നടത്തുന്നത്. സ്ക്രാപ്പ് ചെയ്യാൻ അല്ലെങ്കില്‍ പൊളിക്കാന്‍ നല്‍കുന്ന വാഹനം ഉടമയറിയാതെ പുനരുപയോഗിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണിത്.
വാഹനത്തിന്റെ പഴക്കം മൂലവും അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടോ ഉപയോഗശൂന്യമാകുമ്ബോള്‍ സാധാരണയായി പൊളിക്കാറുണ്ട്. RC റദ്ദാക്കാതെ പൊളിക്കാനായി ഇത്തരത്തില്‍ വാഹനം കൈമാറുമ്ബോള്‍ വാഹനത്തിന്റെ രേഖകള്‍ സാധുതയോടെ നിലനില്‍ക്കും. ഇത് പല പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. പൊളിക്കാൻ നല്‍കുന്ന വാഹനങ്ങള്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഒന്നുമില്ല എങ്കില്‍ വാഹനം പൊളിറിക്കാതെ തകരാറുകള്‍ പരിഹരിച്ച് പുനരുപയോഗിക്കപ്പെട്ടേക്കാം.
ഇത്തരം വാഹനം ഉടമകള്‍ അറിയാതെ കച്ചവടം ചെയ്യപ്പെടുകയും മോഷണം കള്ളക്കടത്തല്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. പിന്നീട് എപ്പോഴെങ്കിലും പിടിക്കപ്പെടുമ്ബോള്‍ ഇവയുടെ RC റദ്ദാക്കാത്തത് മൂലം വാഹനയുടമ ഈ കുറ്റകൃത്യത്തില്‍ മനസ്സ് അറിയാതെ തന്നെ കുടുങ്ങുന്ന സ്ഥിതി വരെ വന്നേക്കാം.
പൊളിക്കാൻ നല്‍കിയ വാഹനത്തിന്റെ എന്‍ജിനോ ഷാസിയോ മറ്റ് ഏതെങ്കിലും വാഹനത്തില്‍ ഘടിപ്പിച്ചോ വെട്ടിച്ചേർത്തോ ഉപയോഗപ്പെട്ടേക്കാം. മുഴുവനായി അല്ലെങ്കിലും ഇവയുടെ നമ്ബർ മാത്രമായും എടുത്ത് ഉപയോഗിക്കപ്പെടാം. ഏതെങ്കിലും കുറ്റകൃത്ത്യത്തില്‍ പിടിക്കപ്പെട്ടാല്‍ ഈ എന്‍ജിന്‍, ഷാസി നമ്ബര്‍ എന്നിവ മുഖാന്തരവും RC ഉടമയ്ക്കെതിരേ നടപടി വന്നേക്കാം.
മോഷണങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കുമല്ലാതെ നിരീക്ഷണ ക്യാമറകളില്‍ പെടുന്ന നിയമലംഘനങ്ങള്‍ക്കും പിഴയും മറ്റ് സന്ദേശങ്ങളും RC ഉടമയെ തേടി എത്തും. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായിട്ടാണ് വാഹനം പൊളിക്കുന്നതിനായി അടുത്തുള്ള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന പുതിയ നിര്‍ദേശം. വണ്ടി പൊളിച്ചതിനു ശേഷവും പരിശോധനയ്ക്ക് വിധേയമാക്കി പരിവാഹൻ വെബ്സൈറ്റില്‍ ഉള്‍പ്പെടെ RC റദ്ദായി എന്ന് ഉറപ്പാക്കണം എന്നും അധികൃതര്‍ പറയുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്ബില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാർത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.
Charls C Thomas Drivespark
source: drivespark.com
Post a Comment