പരിസ്ഥിതി പ്രശ്നങ്ങള്‍ തടയുന്നതിൻ്റെ ഭാഗമായി കൊടൈക്കനാലില്‍ 12 മീറ്ററില്‍ കൂടുതല്‍ നീളമുള്ള ഭാരവാഹനങ്ങള്‍ക്കും യാത്രാ വാഹനങ്ങള്‍ക്കും നിരോധനം ഏർപ്പെടുത്തി.
നവംബർ 18 മുതലാണ് നിരോധനം നടപ്പാകുക. ചുരം മേഖലയുടെ കവാടം മുതല്‍ നിരോധനം ബാധകമായിരിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. എന്നാല്‍, വിനോദ സഞ്ചാരത്തിന് സാധാരണഗതിയില്‍ ഉപയോഗിക്കുന്ന പാസഞ്ചർ ബസ്സുകള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും 10-11 മീറ്റർ മാത്രമാണ് നീളം എന്നതിനാല്‍ 45 സീറ്റ് വരെയുള്ള ബസുകളെ തീരുമാനം പ്രതികൂലമായി ബാധിക്കില്ലെന്നും അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികള്‍ക്ക് പൊതുവെ പ്രശ്നം സൃഷ്ടിക്കുന്നതാകില്ല തീരുമാനം എന്നുമാണ് സൂചന. അതേസമയം, കൊടൈക്കനാല്‍, ഊട്ടി എന്നിവിടങ്ങളിലെ ഇ- പാസ് സംവിധാനം കർശനമായി ഇപ്പോഴും തുടരുന്നുണ്ട്. നീലഗിരി ജില്ലയുടെ രജിസ്ട്രേഷൻ നമ്ബറില്ലാത്ത എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് ബാധകമാണ്.
: ഇഡിയും ആദായ നികുതി വകുപ്പും റിപ്പോർട്ട് നല്‍കണം; കൊടകര കള്ളപ്പണ ഇടപാട് കേസില്‍ ഹൈക്കോടതിയില്‍ ഹര്‍ജി
പ്രാദേശികമായി രജിസ്റ്റർ ചെയ്ത വാഹനങ്ങള്‍ക്ക് ഈ രേഖ ആവശ്യമില്ല. പാരിസ്ഥിതിക പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ മേയ് 7 മുതലാണ് സന്ദർശകർക്ക് ഇ-പാസ് വഴിയുള്ള പ്രവേശനം അനുവദിച്ചത്. ഇ-പാസ് ലഭിക്കാൻ യാത്രക്കാരുടെ എണ്ണം, വാഹനത്തിൻ്റെ മോഡല്‍, ഇന്ധനം, സന്ദർശന - താമസ വിവരങ്ങള്‍, ഉദ്ദേശ്യം തുടങ്ങിയ വിവരങ്ങള്‍ ചേർത്ത് epass.tnega.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ചാല്‍ ക്യുആർ കോഡുള്ള ഇ-പാസ് ലഭിക്കും. കൊടൈക്കനാലിലേക്കും ഊട്ടിയിലേക്കുമുള്ള പ്രവേശന പോയിൻ്റുകളില്‍ ഇതു പരിശോധിക്കും. മദ്രാസ് ഹൈക്കോടതിയാണ് ഇ-പാസ് ഏർപ്പെടുത്താൻ നീലഗിരി, ഡിണ്ടിഗല്‍ കലക്ടർമാർക്കു നിർദേശം നല്‍കിയത്. പിന്നീട് ഈ നിബന്ധന അനിശ്ചിതകാലത്തേക്കു നീട്ടുകയായിരുന്നു. ഐഐടി മദ്രാസ്, ഐഐഎം ബെംഗളൂരു എന്നിവയുടെ പഠനത്തില്‍ ഊട്ടിയില്‍ പ്രതിദിനം 1,300 വാനുകള്‍ ഉള്‍പ്പെടെ 20,000 വാഹനങ്ങള്‍ എത്തുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്.
Post a Comment