ഫിറ്റ്നസില്ലാത്ത ബസുകള്‍ വേണ്ട, തീര്‍ത്ഥാടകരെ നിര്‍ത്തിക്കൊണ്ടുപോകാൻ പാടില്ല; ശബരിമല സര്‍വീസില്‍ കെഎസ്‌ആര്‍ടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി


എറണാകുളം: ശബരിമല സർവീസില്‍ കെഎസ്‌ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.
ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ഹൈക്കോടതി പറയുന്നു. മുൻപ് തീർത്ഥാടന കാലത്ത് ഫിറ്റ്നസ് ഇല്ലാത്ത ബസുകള്‍ നിരത്തിലിറക്കിയതും കുട്ടികളെ അടക്കം നിർത്തിക്കൊണ്ടുപോയതും വിവാദമായിരുന്നു.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങിയിരിക്കുകയാണ് ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട തുറക്കുന്നതോടെ ഇത്തവണത്തെ തീർത്ഥാടന കാലത്തിന് തുടക്കമാകും. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ നിരവധി മാറ്റങ്ങള്‍ ആണ് ഇത്തവണ ദേവസ്വം ബോർഡും സർക്കാരും ഏർപ്പെടുത്തിയിട്ടുള്ളത്.

70000 പേര്‍ക്ക് വെര്‍ച്വല്‍ ക്യു വഴിയും 10000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്ത് പ്രവേശനം നല്‍കും. ഓണ്‍ലൈന് ബുക്ക് ചെയ്യാതെ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്‍കണം. എരുമേലി, പമ്ബ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം ഉണ്ടാകുക. ഇതിനായി പമ്ബയില്‍ അഞ്ചും എരുമേലിയും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകളായിരിക്കും ഉണ്ടായിരിക്കുക. ബാര്‍കോഡ് സംവിധാനത്തോടെയാകും സ്‌പോട്ട് ബുക്കിംഗ് വഴി തീര്‍ത്ഥാടകര്‍ക്ക് പാസുകള്‍ അനുവദിക്കുക.

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യില്‍ കരുതണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശമുണ്ട്. ഇത്തവണ സീസണ്‍ തുടങ്ങുന്നത് മുതല്‍ 18 മണിക്കൂർ അവരെ ദർശനം അനുവദിച്ചിട്ടുണ്ട്. തിരക്ക് കൂടുതല്‍ ഉള്ള സമയത്ത് ഭക്തർക്ക് വിശ്രമിക്കാൻ പമ്ബയില്‍ കൂടുതല്‍ നടപ്പന്തലുകള്‍ സജ്ജീകരിച്ചിട്ടുണ്. അധികമായി ആറ് നടപ്പന്തല്‍ സജ്ജമാക്കി. ജര്‍മന്‍ പന്തലും തയ്യാറാണ്. 8,000 പേര്‍ക്ക് പമ്ബയില്‍ സുരക്ഷിതമായി നില്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post